/indian-express-malayalam/media/media_files/uploads/2021/07/India-UAE-Flight-Booking-Emirates-Etihad-Air-India-Kochi-Dubai-Trivandrum-Sharjah-Calicut-Abu-Dhabi-Travel-fi.jpg)
വിമാനത്താവളങ്ങളില്‍ തിരക്കൊഴിവാക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍
ദുബായ്: ദുബായിലേക്കുള്ള വിമാനങ്ങളില്‍ 28 മുതല്‍ യാത്രക്കാര്‍ക്കു മാസ്‌ക് നിര്‍ബന്ധമല്ലെന്ന് എമിറേറ്റ്സ് എയര്‍ലൈനും ഫ്‌ളൈ ദുബായും. ഇരു കമ്പനികളും തങ്ങളുടെ വെബ്‌സൈറ്റിലെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിമാനങ്ങളില്‍ ഉള്‍പ്പെടെ യു എ ഇയിലെ മിക്ക ഇടങ്ങളിലും ബുധനാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നു സര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എമിറേറ്റ്സിന്റെയും ഫ്‌ളൈ ദുബായുടെയും തീരുമാനം. യാത്രക്കാര്‍ക്കു മാസ്‌ക് നിർബന്ധമാക്കുന്നതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്കു തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.
''യു എഇയിലും എമിറേറ്റ്സ് വിമാനങ്ങളിലും മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമല്ല,'' എമിറേറ്റ്സ് വെബ്സൈറ്റില്‍ പറഞ്ഞു.
ദുബായിലേക്കുള്ള തങ്ങളുടെ വിമാനങ്ങളില്‍ ഇനി മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ഫ്‌ളൈ ദുബായ് വ്യക്തമാക്കി. ''ദുബായിലേക്കുള്ള യാത്രക്കാര്‍ ബുനാഴ്ച മുതല്‍ വിമാനത്തില്‍ മാസ്‌ക് ധരിക്കേണ്ടതില്ല,'' വെബ്സൈറ്റിലെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിമാനത്താവളത്തില്‍, മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമല്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, ദുബായില്‍നിന്നുള്ള യാത്രയില്‍ ലക്ഷ്യസ്ഥാനത്തെ അല്ലെങ്കില്‍ ട്രാന്‍സിറ്റ് സ്ഥലത്തെ മാസ്‌ക് നിയമങ്ങള്‍ ബാധകമാകുമെന്നും ഇരു വിമാനക്കമ്പനികളും വ്യക്തമാക്കി.
പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യത്തിലാണു യു എ ഇയിലെ മിക്ക സ്ഥലങ്ങളിലും ബുധനാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നു നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സെമ) അറിയിച്ചത്.
വിമാനങ്ങള്‍ കൂടാതെ സ്‌കൂളുകള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, പരിശീലന സ്ഥാപനങ്ങള്‍, മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ല.
അതേസമയം, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, പള്ളികള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. എല്ലാ ഭക്ഷ്യസേവന ദാതാക്കളും കോവിഡ് രോഗികളും രോഗമുണ്ടെന്നു സംശയിക്കപ്പെടുന്നവരും മാസ്‌ക് ധരിക്കണം.
മറ്റു കോവിഡ് ചട്ടങ്ങളിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. കോവിഡ്-19 ഹോം ഐസൊലേഷന്‍ കാലാവധി 10 ദിവസത്തില്‍നിന്ന് അഞ്ചായി കുറച്ചു. കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ മാത്രം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. രോഗിയുമായി അടുത്തിടപഴകിയ രോഗലക്ഷണങ്ങളില്ലാത്തര്‍ക്കു ക്വാറന്റീന്‍ വേണ്ട.
അല്‍ ഹോസ്ന്‍ ആപ്പ് ഗ്രീന്‍ ആയി നിലനിര്‍ത്താന്‍ അബുദാബി നിവാസികള്‍ ഇനി 30 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയാല്‍ മതി. നേരത്തെ ഇത് 14 ദിവസം കൂടുമ്പോഴായിരുന്നു. ആരാധന കേന്ദ്രങ്ങളില്‍ പരസ്പരം അകലം പാലിക്കണമെന്ന നിബന്ധന ഒഴിവാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us