/indian-express-malayalam/media/media_files/uploads/2023/07/Why-women-bureaucrats-lose-out-on-senior-posts-The-Indian-Express.jpeg)
Why women bureaucrats lose out on senior posts | The Indian Express
1991 ജോൺ മാസം, ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹ റാവു രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിനായി ഒരു സംഘം ഉദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ദ്ധരെയും നയതന്ത്രജ്ഞരെയും ചുമതലപ്പെടുത്തി. എല്ലാ ഇന്ത്യാക്കാരുടെയും ജീവിതത്തെ ബാധിച്ച തീരുമാനങ്ങൾ എടുത്ത ഈ സംഘത്തിൽ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. മെർകാറ്റസ് സെന്ററിൽ ഈ പ്രോജക്ടിനെ സംബന്ധിച്ച് പഠിക്കുമ്പോൾ ഞങ്ങൾ സ്വയം ചോദിച്ചു - സ്ത്രീകളൊക്കെ എവിടെയായിരുന്നു ?
ഐഎഎസിൽ ആവശ്യത്തിന് സ്ത്രീകൾ ഉണ്ടായിരുന്നില്ല എന്നതാണ് ആദ്യത്തെ വിഷയം. പുരുഷന്മാർക്ക് മുൻഗണന നൽകുന്ന തരത്തിൽ 'skewed' ആയിരുന്നു അവിടത്തെ റിക്രൂട്ട്മെന്റ് നിയമങ്ങൾ. ഉദാഹരണത്തിന്, അവിവാഹിതരായ സ്ത്രീകൾക്കു മാത്രമേ സർവീസിൽ ചേരാനാകുമായിരുന്നുളളൂ. അഥവാ വിവാഹം കഴിച്ചാൽ അവർ പിരിഞ്ഞു പോകണം. വിവാഹിതരായിരിക്കരുതെന്ന നിയമം പിൻവലിച്ചതോടെ ഐ എ എസ്സിനു ചേരുന്നവരിലെ സ്ത്രീ-പുരുഷ അനുപാതം കൂടി. 1960കളിൽ 1:82 ആയിരുന്നത് 1970കൾ ആയപ്പോഴേക്കും 1:8 ആയി മാറി.
ഇത്തരം ഘടനാപരമായ മാറ്റങ്ങൾ സംഭവിച്ചത് വളരെ വൈകിയാണ് എന്നതാണ് രണ്ടാമത്തെ കാര്യം. 1991ൽ റാവു തന്റെ സംഘത്തിന് രൂപം കൊടുക്കുന്ന നേരത്ത് വനിതാ ഉദ്യോഗസ്ഥർ ഒന്നുകിൽ തീരെ ജൂനിയർ ആയിരിക്കുകയോ അല്ലെങ്കിൽ സീനിയർ തസ്തികകളിൽ എത്താനനുവദിക്കാത്ത വ്യവസ്ഥ നിലനിൽക്കുകയോ ചെയ്തിരുന്നു.
മൂന്നാമതായി, സർവീസിൽ ചേരാനുള്ള തടസങ്ങൾ ഇല്ലാതായെങ്കിലും, സ്ത്രീകളുടെ നിയമനിങ്ങളിലെല്ലാം തന്നെ അവരുടെ കഴിവുകളുടെ മേലുള്ള സംശയങ്ങൾ നിഴൽ വീഴ്ത്തിയിരുന്നു. 'മൃദുവായ' വകുപ്പുകളിൽ മാത്രം സ്ത്രീകൾ ധാരാളമായി നിയമിതനായി. പെരുമ പറയാൻ പോലും ഇന്ത്യയ്ക്കൊരു വനിതാ ആർബിഐ ഗവർണറോ, ക്യാബിനറ്റ് സെക്രട്ടറിയോ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവോ ഉണ്ടായിട്ടില്ല.
കഴിവ് ഒരിക്കലുമൊരു പ്രശ്നമായിരുന്നില്ല. പ്രധാന മന്ത്രാലയങ്ങളിൽ ഉയർന്ന തസ്തികകളിലിരിക്കാൻ തങ്ങളുടെ പുരുഷ സഹപ്രവർത്തകരെപ്പോലെ തന്നെ കഴിവുളള വനിതകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. കർണാടകത്തിലെ ആദ്യ വനിതാ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന രേണുക വിശ്വനാഥന് പബ്ലിക് ഫിനാൻസിൽ പാരീസിലെ ഡാഫിൻ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റിനെക്കാൾ ഉയർന്ന 'doctorat d’etat' ഉണ്ടായിരുന്നു. 1980കളിൽ ധനകാര്യ മന്ത്രാലയത്തിൽ നിയമനം കാംഷിച്ച അവർക്ക് അത്ര എളുപ്പത്തിൽ അത് ലഭിക്കുകയുണ്ടായില്ല. ആ നിയമന ഫയൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് റെഫർ ചെയ്യപ്പെട്ടു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രിൻസിപ്പൽ സെക്രട്ടറിയായി സരള ഗ്രവാളിനെ നിയമിച്ച രാജീവ് ഗാന്ധിയുടെ ഓഫീസ് തന്നെയാണ് രേണുക വിശ്വനാഥനു വേണ്ടിയും രംഗത്തെത്തിയത്. ധനകാര്യ മന്ത്രാലയത്തിന് ഏറ്റവും യോജിച്ചയാളാണ് രേണുക എന്ന് കണ്ട രാജീവ് ഗാന്ധി ഇടപെടുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ വനിതാ ക്യാബിനറ്റ് സെക്രട്ടറിയാവാൻ (2000-09നിടയിൽ) സാദ്ധ്യതയുണ്ടായിരുന്ന സുധാ പിളള വ്യവസായ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി കുത്തകവിരുദ്ധ നിയമം പരിഷ്ക്കരിക്കുന്നതിൽ പങ്കാളിയായി. 1991-95 കാലഘട്ടത്തിൽ കേന്ദ്ര ബജറ്റുകൾ തയ്യാറാക്കുന്നതിൽ മൻമോഹൻ സിങ്ങിനൊപ്പം പ്രവർത്തിച്ചത് അഡീഷണൽ സെക്രട്ടറി (ബജറ്റ്) ആയിരുന്ന ജാനകി കത്പാലിയ ആയിരുന്നു. പിന്നീട് വാണിജ്യ മന്ത്രിയായ പി ചിദംബരത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരിക്കേ സിന്ധുശ്രീ ഖളളർ ദീർഘവീക്ഷണത്തോടെ വ്യാപാരനയത്തിലെ സുപ്രധാനമാറ്റങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ ഇക്കണോമിക് സർവീസിലെ ജൂനിയർ ഓഫീസറായിരിക്കെയാണ് വന്ദന അഗർവാൾ വ്യാവസായിക ലൈസൻസിങ് നിർത്തലാക്കുന്ന പുതിയ വ്യവസായ നയം 1991 തയ്യാറാക്കുന്നതിൽ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് രാകേഷ് മോഹനെ സഹായിച്ചത്.
സർക്കാറുകൾക്ക് സമാന്തര നിയമനങ്ങൾ നടത്താനുള്ള അവകാശം ഉണ്ടായിരുന്നു. ഉദാഹരണത്തിന്, റാവുവിന്റെ സംഘത്തിൽ സാങ്കേതിക വിദഗ്ധരും വിവിധ സ്ഥാപനങ്ങളിൽ നിന്നുളളവരും ഉണ്ടായിരുന്നു. ഇവരിൽ പലരെയും പഠിപ്പിക്കുകയും അവർക്ക് പ്രചോദനമായി നിലകൊളളുകയും ചെയ്ത പദ്മ ദേശായിക്കു പക്ഷേ, റാവു സംഘത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. ഐഷർ ജഡ്ജ് അലുവാലിയയുടെ പുസ്തകമായ 'ബ്രേക്കിങ് ത്രൂ’വിൽ തന്റെ ഭർത്താവായ മൊണ്ടേക് സിങ് അലുവാലിയയേക്കാൾ താഴ്ന്ന സ്ഥാനങ്ങളിലേക്കാണ് തനിക്കെപ്പോഴും സർവീസിലെ സമാന്തരനിയമനങ്ങൾ വന്നിരുന്നതെന്ന് അവർ വെളിപ്പെടുത്തുന്നുണ്ട്. മൊണ്ടേക് സിങ്ങാകട്ടെ അവരേക്കാൾ കുറഞ്ഞ യോഗ്യതകളുമായി, കുറച്ചു കൂടി ചെറിയ പ്രായത്തിൽ, സമാന്തരമായി ഉദ്യോഗത്തിൽ പ്രവേശിച്ചയാളുമായിരുന്നു.
ഇന്ത്യയിലേക്ക് കഴിവുളളവരെ എത്തിക്കുന്ന 'റിവോൾവിങ്ങ് വാതിലു'കളായി പ്രവർത്തിക്കുന്നവയാണ് ഐഎംഎഫ്, ലോകബാങ്ക് പോലുളള സ്ഥാപനങ്ങൾ. എന്നാൽ കഴിഞ്ഞ കുറേ കാലമായി ലോകബാങ്കിന്റെ ഇന്ത്യൻ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തിക അടക്കമുളള പ്രധാന സ്ഥാനങ്ങൾ കയ്യാളുന്നത് പുരുഷന്മാരാണ്. 2000ത്തിനു മുമ്പു വരെ ഈ സാമ്പത്തിക സ്ഥാപനങ്ങളിലെ പ്രധാന തസ്തികകളിൽ വികസിതരാജ്യങ്ങളിൽ നിന്നു പോലും സ്ത്രീകൾ ഉണ്ടായിട്ടില്ല.
എണ്ണത്തിൽ കുറവെന്ന കാരണം ഇന്ന് അപ്രസക്തമാവുകയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ട 933 ഉദ്യോഗാർത്ഥികളിൽ 320 പേർ സ്ത്രീകളാണ്. എക്കാലത്തെയും വലിയ സംഖ്യ. അവർ കഴിഞ്ഞ വർഷത്തെ റെക്കോർഡ് പുനരാവർത്തിച്ചു കൊണ്ട് ആദ്യത്തെ പത്തിൽ ആദ്യ നാലു റാങ്കുകളടക്കം ആറ് സ്ഥാനങ്ങൾ നേടുകയും ചെയ്തു. ഈ പ്രവണത പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. മുമ്പില്ലാത്ത വിധം ബ്യൂറോക്രസിയുടെ ഭാഗമാവുകയാണ് സമർത്ഥരായ കൂടുതൽ സ്ത്രീകൾ.
എങ്കിലും പ്രധാന മന്ത്രാലയങ്ങളായ ധനകാര്യം, വാണിജ്യ വ്യവസായം, ആഭ്യന്തരം, പ്രതിരോധം എന്നിവിടങ്ങളിലെ പ്രധാന സ്ഥാനങ്ങളിലേക്ക് ഇവരിലെത്ര പേർ എത്തുമെന്നതിന് ഉറപ്പില്ല. ഉന്നതാധികാര സ്ഥാനങ്ങൾ പുരുഷന്മാർക്കു മാത്രം പറഞ്ഞിട്ടുളളതല്ല. സ്ത്രീകൾക്കും അവരുടെ കഴിവ് മാറ്റുരച്ചു നോക്കാനുളള അവസരം നൽകാൻ വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് വഴിയൊരുക്കും.
ജോർജ് മേസൺ സർവകലാശാലയിലെ മെർകാറ്റസ് സെന്ററിൽ
ഇന്ത്യൻ പൊളിറ്റിക്കൽ ഇക്കണോമി പ്രോഗ്രാമിൽ ഗവേഷകരാണ് ലേഖികമാർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.