/indian-express-malayalam/media/media_files/uploads/2021/09/Yogi-Aditynath.jpg)
യോഗി ആദിത്യനാഥ്
ലക്‌നൗ: രാമനവമി ആഘോഷങ്ങൾക്കിടെ വിവിധ സംസ്ഥാനങ്ങളിൽ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, തന്റെ സംസ്ഥാനത്ത് യാതൊരുവിധ ആക്രമസംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ലഹളയോ കലാപങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു.
“രാമനവമി ഇപ്പോൾ ആഘോഷിച്ചു. ഉത്തർപ്രദേശിലെ ജനസംഘ്യ 25 കോടിയിലധികം വരും. സംസ്ഥാനത്തുടനീളം 800 രാമനവമി ഘോഷയാത്രകൾ നടന്നു, റംസാൻ മാസത്തിലാണ് ഇതെല്ലാം നടന്നത്. നിരവധി ഇഫ്താറുകളും ഇതിനൊപ്പം നടന്നിരിക്കണം. പക്ഷേ, എവിടെയും ലഹളയോ കലാപങ്ങളോ ഉണ്ടായിട്ടില്ല." ചൊവ്വാഴ്ച ലക്‌നൗവിൽ നടന്ന ഒരു പരിപാടിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു.
വികസനമാണ് സംസ്ഥാനത്തിന്റെ പ്രധാന അജണ്ട. ഇവിടെ കലാപത്തിനോ നിയമലംഘനത്തിനോ ഗുണ്ടായിസത്തിനോ ഇനി ഇടമില്ലെന്നും യോഗി പറഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ ആക്രമങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു യോഗിയുടെ പരമാർശം. രാജ്യത്ത് വിവിധയിടങ്ങളിൽ ഉണ്ടായ ആക്രമങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മധ്യപ്രദേശിൽ, ഖാർഗോൺ പ്രദേശത്തെ വിവിധ പ്രദേശങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ നിരവധി വീടുകൾക്ക് തീവെക്കുകയും പൊലീസുകാർക്ക് ഉൾപ്പെടെ നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഗുജറാത്തിലെ ഹിമ്മത് നഗർ, ഖംഭാത് എന്നീ നഗരങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ കല്ലേറും മറ്റുമുണ്ടായി. നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വർഗീയ സംഘർഷത്തെ തുടർന്ന് ഇവിടങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: ജെഎൻയു അക്രമം: എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.