/indian-express-malayalam/media/media_files/uploads/2019/09/yediyurappa-shivakumar.jpg)
ബെംഗളൂരു: കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ശിവകുമാർ എത്രയും വേഗം പുറത്ത് എത്തിയാല്‍ ഞാന്‍ സന്തോഷവാനാകുമെന്നും എന്നാൽ നിയമം നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ചൊവ്വാഴ്ച രാത്രിയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
കർണാടക മുൻ മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി കെ ശിവകുമാർ ആരോപണങ്ങളിൽ വ്യക്തത വരുത്തി പുറത്ത് വന്നാൽ മറ്റാരെക്കാളും സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു.
"അദ്ദേഹം എല്ലാത്തിൽ നിന്നും പുറത്തുവരണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്റെ ജീവിതത്തിൽ ആരെയും ഞാൻ വെറുത്തിട്ടില്ല, ആർക്കും ദോഷം വരണമെന്ന് ആഗ്രഹിച്ചിട്ടില്ല. നിയമം അതിന്റെ വഴി സ്വീകരിക്കും. അദ്ദേഹം പുറത്തുവന്നാൽ ഞാനായിരിക്കും എല്ലാവരേക്കാളും സന്തോഷവാനായിരിക്കുക," യെദ്യൂരപ്പ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read More: ഡി കെ ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കിയേക്കും; കർണാടകയില്‍ പ്രതിഷേധം
അതേസമയം, ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കളും, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്.ഡി കുമാരസ്വാമിയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. വിയോജിപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്താൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അവർ ആരോപിച്ചു.
ശിവകുമാറിന്റെ അറസ്റ്റിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾ അടുത്തുള്ള രാമനഗരയിലും ബല്ലാരിയിലും പ്രതിഷേധ പ്രകടനം നടത്തി.
ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി ജില്ലാ യൂണിറ്റുകൾക്ക് ആഹ്വാനം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നായിരുന്നു ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. താൻ തിരിച്ചുവരുമെന്നും അദ്ദേഹം പറയുകയുണ്ടായി. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിയമപോരാട്ടത്തിൽ വിജയിക്കുമെന്നും അറസ്റ്റിനു പിന്നാലെ ഡി.കെ.ശിവകുമാർ ട്വീറ്റ് ചെയ്തിരുന്നു
അതേസമയം ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ശിവകുമാർ, ആശുപത്രിയിൽ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിഷേധം കണക്കിൽ എടുത്ത് ശിവകുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിപ്പിച്ചു.
ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ശനിയാഴ്‌ചയാണ് ശിവകുമാറിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമൻസ് അയച്ചത്.
2017ൽ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകൾക്ക് തുടക്കമിട്ടത്. ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്ന് 8.50 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയതാണ് ശിവകുമാറിനെതിരായ നീക്കങ്ങളുടെ കാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.