/indian-express-malayalam/media/media_files/uploads/2020/06/pm-narendra-modi-will-address-the-nation-tomorrow-389810.jpg)
ന്യൂഡൽഹി: ഇന്ന് ലോക ടോയ്‌ലറ്റ് ദിനം. ഈ ദിനത്തിൽ 'എല്ലാ വീടുകളിലും കക്കൂസ്' എന്ന ആപ്‌തവാക്യമുയർത്തി ഇന്ത്യ നടപ്പിലാക്കിയ സ്വച്ഛ് ഭാരത് മിഷൻ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ വെളിയിട വിസർജ്യ മുക്തമാക്കുകയായിരുന്നു സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യം. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ശുചിത്വമുള്ള കക്കൂസുകൾ നൽകുന്നതിൽ സമാനതകളില്ലാത്ത നേട്ടമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്ര സർക്കാർ സാധ്യമാക്കിയതെന്ന് മോദി അവകാശപ്പെട്ടു. ഏറെ അഭിമാനത്തിനൊപ്പം ആരോഗ്യപരിരക്ഷയും നൽകുന്നതാണിതെന്നും മോദി ട്വീറ്റ് ചെയ്‌തു.
Read Also: സിബിഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാന സർക്കാർ അനുമതി നിര്‍ബന്ധം: സുപ്രീംകോടതി
എല്ലാ വീട്ടിലും സ്വന്തമായി ഒരു കക്കൂസ് ഉണ്ടാകാൻ ഇന്ത്യ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. എല്ലാ വീടുകളിലും സ്വന്തമായി കക്കൂസ് സൗകര്യം ഉറപ്പാക്കാൻ അക്ഷീണം പ്രയത്‌നിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക ടോയ്‌ലറ്റ് ദിനത്തിൽ രാജ്യം മുഴുവൻ നന്ദി പറയണമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
2014 ലാണ് സ്വച്ഛ് ഭാരത് മിഷൻ ഇന്ത്യ ആരംഭിച്ചത്. 2019 ഒക്‌ടോബറിലാണ് രാജ്യത്ത് സ്വച്ഛ് ഭാരത് മിഷന്റെ ആദ്യഘട്ടം പൂർത്തിയായത്. രണ്ടാം ഘട്ടത്തിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നുപോകുന്നത്. രാജ്യത്തെ പൂർണമായി വെളിയിട വിസർജ്യ മുക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം, 2017 ൽ കേരളം വെളിയിട വിസർജ്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.
എല്ലാ വർഷവും നവംബർ 19 നാണ് ലോക ടോയ്‌ലറ്റ് ദിനം ആചരിക്കുന്നത്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യമാണ് ഈ ദിവസം ചൂണ്ടിക്കാണിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.