/indian-express-malayalam/media/media_files/uploads/2023/01/Owaisi-Mohan-Bhagwat.jpg)
ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‌ലിങ്ങള്‍ക്ക് ഭയപ്പെടാനൊന്നുമില്ലെന്നും എന്നാൽ മേൽക്കോയ്മയുടെ അവകാശവാദം അവർ ഉപേക്ഷിക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ച് എഐഎംഐഎം നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി.
''മുസ്‌ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കുന്നതിനോ സ്വന്തം വിശ്വാസം പിന്തുടരുന്നതിനോ അനുമതി നൽകാൻ മോഹൻ ഭാഗവത് ആരാണ്?. അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇന്ത്യക്കാരാണ്. നമ്മുടെ പൗരത്വത്തിൽ ‘നിബന്ധനകൾ’ ഏർപ്പെടുത്താൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യം വന്നു?,'' ട്വിറ്റർ പോസ്റ്റിൽ ഒവൈസി ചോദിച്ചു.
ആർഎസ്എസ് അനുബന്ധ മാസികകളായ ഓർഗനൈസർ, പാഞ്ചജന്യ എന്നിവയ്ക്കു നൽകിയ അഭിമുഖത്തിലാണ് 1000 വർഷത്തിലേറെയായി രാജ്യത്തെ ഹിന്ദു സമൂഹം യുദ്ധത്തിലേർപ്പെടുകയാണെന്നും ഒടുവില്‍ സംഘപരിവാറിന്റെ പിന്തുണയോടെ ഉയര്‍ത്തെഴുന്നേറ്റെന്നും മോഹൻ ഭാഗവത് പറഞ്ഞത്.
“ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം. ഭാരതത്തിൽ ഇന്ന് ജീവിക്കുന്ന മുസ്ലിങ്ങൾക്ക് ഒരു ദോഷവും സംഭവിക്കില്ല. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, കഴിയും,” അദ്ദേഹം പറഞ്ഞു.
മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ പ്രതിപക്ഷ പാർട്ടികളും ശക്തമായ ഭാഷയിൽ വിമർശിച്ചു. യുദ്ധം പുറത്തുള്ള ശത്രുവിനെതിരെയല്ല, ഉള്ളിലുള്ള ശത്രുവിനെതിരെയാണെന്ന ഭാഗവതിന്റെ പരാമർശം ആർഎസ്എസിന്റെ വിഭജന അജണ്ടയെ തുറന്നുകാട്ടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഇത്തരം പ്രകോപനങ്ങളെ ചെറുക്കുകയും ഐക്യത്തിലൂടെ പരാജയപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.