/indian-express-malayalam/media/media_files/uploads/2018/12/rahul-gandhi.jpg)
മുംബൈ: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജോലി എവിടെ എന്ന് ചോദിക്കുന്ന യുവതയോട് ചന്ദ്രനിലേക്ക് നോക്കാനാണ് സർക്കാർ പറയുന്നതെന്ന് രാഹുൽ പരിഹസിച്ചു. ഐഎസ്ആർഒയുടെ സമീപകാല ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -2 നെക്കുറിച്ചു പരാമർശിച്ചായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്.
മഹാരാഷ്ട്രിയിലെ ലന്തൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ചൈനീസ് പ്രസിഡന്‌റുമായുള്ള അനൗപചാരിക ഉച്ചകോടിയില്‍ മോദിയോ മാധ്യമങ്ങളോ ദോക്ലാമിനെക്കുറിച്ച് അന്വേഷിച്ചോ എന്നും രാഹുല്‍ ചോദിച്ചു.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് റാലികളിൽ സജീവമാണ്. ജൽഗാവിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ജമ്മു കശ്മീർ വിഷയത്തെ കുറിച്ച് മോദി പരാമർശിച്ചു. മുത്തലാഖും ആർട്ടിക്കിൾ 370ഉം തിരിച്ചുകൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകാൻ പ്രതിപക്ഷത്തെ മോദി വെല്ലുവിളിച്ചു.
Read More: മുത്തലാഖും ആർട്ടിക്കിൾ 370ഉം തിരിച്ചു കൊണ്ടുവരൂ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
ജമ്മു കശ്മീരിനു നൽകിയിട്ടുള്ള പ്രത്യേക പദവി എടുത്തുകളയാനുള്ള തന്റെ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിപക്ഷ നേതാക്കൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് മോദി ആരോപിച്ചു.
“ഞാനവരെ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഭാവിയിലെ തിരഞ്ഞെടുപ്പിന്റെയും പ്രകടന പത്രികയിൽ, മോദി സർക്കാർ ഓഗസ്റ്റ് 5ന് എടുത്തു കളഞ്ഞ ആർട്ടിക്കിൾ 370, 35 എന്നിവ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകൂ,” മോദി പറഞ്ഞു. മുതലക്കണ്ണീർ ഒഴുക്കുന്നത് നിർത്തണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യാനും ഓഗസ്റ്റ് 5 ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച മോദി, നാലുമാസത്തിനുള്ളിൽ താഴ്‌വര സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നും ഉറപ്പുനൽകി.
“40 വർഷമായി അവിടെ നിലനിന്നിരുന്ന അവസ്ഥ സാധാരണ നിലയിലാക്കാൻ നാല് മാസത്തിൽ കൂടുതൽ എടുക്കില്ല,” അദ്ദേഹം ഉറപ്പ് നൽകി. ഓഗസ്റ്റ് 5 മുതൽ ജമ്മു കശ്മീർ സുരക്ഷാ നിയന്ത്രണത്തിലാണ്.
പ്രതിപക്ഷ പാർട്ടികൾക്കെതിരായ ആക്രമണം ശക്തമാക്കിയ മോദി ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചു. “എൻസിപിയുടേയും കോൺഗ്രസിന്റെയും പ്രസ്താവനകൾ നിങ്ങൾ നോക്കു, അവർ അയൽരാജ്യത്തിന് വേണ്ടി സംസാരിക്കുകയാണെന്ന് തോന്നുന്നു,” മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.