/indian-express-malayalam/media/media_files/uploads/2020/04/face-mask.jpg)
ന്യൂയോർക്ക്: ആഗോളതലത്തിൽ നാശംവിതച്ച് പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പ്രതിവിധി മാസ്ക് ധരിക്കൽ തന്നെയെന്ന് പഠനം. ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.
മാസ്ക് ഉപയോഗത്തിലൂടെ രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്ന് പഠനം പറയുന്നു. വടക്കൻ ഇറ്റലിയിൽ ഏപ്രിൽ 6 നും ന്യൂയോർക്ക് സിറ്റിയിൽ ഏപ്രിൽ 17 നും മാസ്ക് ധരിക്കൽ നിർബന്ധമാക്കിയതിനു ശേഷം രോഗബാധ ഗണ്യമായി കുറഞ്ഞുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
Read More: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 11458 പേര്‍ക്ക് കോവിഡ്, 386 മരണം
“ഈ സംരക്ഷണ നടപടി മാത്രം അണുബാധകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. അതായത് ഏപ്രിൽ 6 മുതൽ മേയ് 9 വരെ ഇറ്റലിയിൽ 78,000ത്തിലധികവും ന്യൂയോർക്ക് സിറ്റിയിൽ ഏപ്രിൽ 17 മുതൽ മേയ് 9 വരെ 66,000ത്തിലധികവും രോഗബാധിതരുടെ എണ്ണം കുറഞ്ഞു,” ഗവേഷകർ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ പ്രതിദിന നിരക്ക് 3% കുറഞ്ഞതായി ഗവേഷകർ പറയുന്നു. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ദിവസേന പുതിയ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു.
ഇറ്റലിയിലും ന്യൂയോർക്ക് നഗരത്തിലും മാസ്ക് ധരിക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ്, സമ്പര്‍ക്കം കുറയ്ക്കുന്നതിനായി സാമൂഹിക അകലം, ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയെല്ലാം നടപ്പാക്കിയിരുന്നു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് പകരുന്നത് കുറയ്ക്കാൻ മാത്രമേ ഇവ സഹായിക്കൂ. അതേസമയം മുഖം മൂടുന്നത് വായുവിലൂടെ വൈറസ് പകരുന്നത് തടയാൻ സഹായിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
കൊറോണ വൈറസ് പടരുന്നതിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് തുണികൊണ്ടുള്ള മാസ്ക് ഉപയോഗത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നതിന് ശബ്ദമുയർത്താൻ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടു.
ആഗോള തലത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 77 ലക്ഷത്തോടടുക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 7,628,687 രോഗികളാണുള്ളത്. 4,25,313 ആളുകള്‍ മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, പെറു, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.