/indian-express-malayalam/media/media_files/uploads/2019/04/Ranjan-Gogoi-supreme-court-chief-justice.jpg)
Chief Justice Ranjan Gogoi
ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലടക്കുമെന്ന് കുറ്റാരോപിതനായ എംഎല്‍എ അടക്കം ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. പരാതിക്കാരിയായ പെണ്‍കുട്ടി ജൂലൈ 12 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇക്കാര്യം പരാമര്‍ശിച്ച് കത്ത് അയച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ പ്രതികൂട്ടിലാക്കിയ കേസാണ് ഇത്. ബിജെപി എംഎല്‍എയും മറ്റ് ചിലരും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കേസ് പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്നുണ്ട്.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് പരാതിക്കാരിയായ പെണ്‍കുട്ടി കത്ത് നല്‍കിയത്. ഈ കത്തിലെ വിവരങ്ങളാണ് കുടുംബം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Read Also: ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചു; അമ്മയും ബന്ധുവും മരിച്ചു
എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും വീട്ടിലേക്ക് വന്നിരുന്നു. കേസ് പിന്‍വലിക്കണം, അല്ലാത്ത പക്ഷം കള്ളക്കേസില്‍ കുടുക്കി കുടുംബത്തിലെ എല്ലാവരെയും ജയിലില്‍ അടയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാമാണ് കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണായ വിവരം പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടിക്ക് അപകടം സംഭവിച്ചത് സിബിഐ അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.
എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്. ഞായറാഴ്ചയാണ് റായ്ബറേലിയില്‍ വച്ച് പരാതിക്കാരിയായ പെൺകുട്ടിക്ക് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരെ ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
റായിബറേലിയില്‍ വച്ച് പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.
ബിജെപി എംഎല്‍എയാണ് കുല്‍ദീപ് സെന്‍ഗർ. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.