/indian-express-malayalam/media/media_files/uploads/2019/05/UGC-Pak.jpg)
ശ്രീനഗര്‍: പാക് അധീന കാശ്മീരിലെ കോളജുകളില്‍ അഡ്മിഷന്‍ നേടരുതെന്ന് യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍) വിദ്യാര്‍ഥികള്‍ക്ക് താക്കീത് നല്‍കി. പാക് അധീന കാശ്മീര്‍ (PoK) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും എന്നാല്‍, അത് പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും യുജിസി വിജ്ഞാപനത്തില്‍ പറഞ്ഞു.
'പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാല്‍, അവിടെ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയോ യുജിസിയുടെയോ അംഗീകാരമില്ല' - യുജിസി സെക്രട്ടറി പ്രൊഫ.രജനീഷ് ജയിന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
Read More: ഭീകരപ്രവർത്തനത്തിന് ഫണ്ട്; പിഎച്ച്ഡി വിദ്യാർത്ഥിക്കും രണ്ട് ഹുറിയത്ത് നേതാക്കൾക്കും സമൻസ്
ആസാദ് ജമ്മു കാശ്മീരിലെയോ ഗില്‍ജിത് ബാള്‍ട്ടിസ്താനിലെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടരുതെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയിൽ അംഗീകൃതമല്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. അതിനാൽ, വിദ്യാർഥികൾ അതിനനുസരിച്ച് തീരുമാനമെടുക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
അതേസമയം യുജിസി വിജ്ഞാപനം വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കുന്നതാണെന്ന് ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെയും പഠിക്കാനുള്ള വിദ്യാർഥികളുടെ മൗലിക അവകാശത്തെ ലംഘിക്കുന്നതാണ് വിജ്ഞാപനം എന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിജ്ഞാപനത്തിലൂടെ നിലവിൽ ഇത്തരം സ്ഥലങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ഭാവി ദുരിതത്തിലാകുമെന്നും മിർവായിസ് പറയുന്നു. കാശ്മീരി വിദ്യാർഥികളുടെ ഭാവി വച്ച് രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വര്‍ഷവും കാശ്മീര്‍ താഴ്‌വരയിലെ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ പാക് അധീന പ്രദേശങ്ങളിലെ കോളജുകളില്‍ – പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നേടുന്നുണ്ട്. ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പാക് കോളേജുകള്‍ പ്രത്യേക ക്വോട്ട നല്‍കുന്നുണ്ട്. പുതിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണം എന്നും മിര്‍വായിസ് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.