/indian-express-malayalam/media/media_files/uploads/2020/04/Arnab-Goswami.jpg)
മുംബൈ: ടിആര്‍പി റേറ്റിങ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസം മുൻപ് നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. റിപ്പബ്ലിക് ടിവിക്കെതിരായ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.
റിപ്പബ്ലിക് ടിവിയും മറ്റ് ചാനലുകളും നടത്തുന്ന എആർജി ഔട്ട്‌ലിയർ മീഡിയയും അര്‍ണബും സമർപ്പിച്ച ഹര്‍ജിയിൽ ജസ്റ്റിസ് എസ്എസ് ഷിൻഡെ, ജസ്റ്റിസ് മനീഷ് പിറ്റാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. കേസ് സിബിഐക്കോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയിക്കോ കൈമാറണമെന്നായിരുന്നു ഹര്‍ജി.
മുംബൈ പൊലീസ് സമർപ്പിച്ച എഫ്‌ഐആറും കുറ്റപത്രങ്ങളും മഹാരാഷ്ട്ര സർക്കാരിനെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് അര്‍ണബിനെ മനപ്പൂര്‍വ്വം ലക്ഷ്യം വച്ചുള്ളതാണെന്ന് അര്‍ണബിന്റെ അഭിഭാഷകൻ ചൊവ്വാഴ്‌ച കോടതിയില്‍ അറിയിച്ചിരുന്നു.
മറ്റ് ചാനലുകളുടെ പേര് നല്‍കിയിട്ടും റിപ്പബ്ലിക് ടിവിയുടെ ജീവനക്കാരെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും കേസില്‍ റിപ്പബ്ലിക് ചാനലിന്റെ പങ്കിനെക്കുറിച്ച് മാത്രമാണ് പൊലീസ് അന്വേഷിക്കുന്നതെന്നും എആര്‍ജി ഔട്ട്ലിയര്‍ മീഡിയക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് മുണ്ടര്‍ഗി പറഞ്ഞു. നാല് മാസമായി മുംബൈ പൊലീസ് അന്വേഷണം നടത്തിയിട്ട് അര്‍ണബിനെതിരെയോ ചാനലിനെതിരയോ ഒരു തെളിവും കണ്ടെത്താനായില്ലെന്നും അശോക് കൂട്ടിച്ചേര്‍ത്തു.
Read Also: എൻ.വി.രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ജസ്റ്റിസ് എസ്.എ.ബോബ്ഡെ
കേസിന്റെ അന്വേഷണം എന്നെന്നേക്കുമായി തുടരാനാവില്ലെന്നും അന്വേഷണം ഏതെങ്കിലും ഒരു ഘട്ടത്തിൽ നിർത്തണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസില്‍ ഒരു തീർപ്പുകൽപ്പിക്കാനാകാത്ത സാഹചര്യത്തില്‍ നടപടികളിൽനിന്ന് തന്റെ കക്ഷികള്‍ക്ക് സംരക്ഷണം ആവശ്യമാണെന്ന് മുണ്ടർഗി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംരക്ഷണം തുടരാൻ സംസ്ഥാന സർക്കാർ അഭിഭാഷകന്‍ വിസമ്മതിക്കുകയാണുണ്ടായത്.
എആര്‍ജി ഒട്ട്ലിയറുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി അര്‍ണബിനെ അന്വേഷത്തിന്റെ ഭാഗമായി വിളിപ്പിക്കുകയാണെങ്കില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഉത്തരവിട്ടത്. മുന്‍കൂട്ടി നോട്ടീസ് അയയ്‌ക്കാത്ത സാഹചര്യത്തില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു നോട്ടീസോ സമന്‍സോ ലഭിക്കുകയാണെങ്കില്‍ അര്‍ണബ് അന്വേഷണത്തിനോട് പൂര്‍ണമായി സഹകരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ആരാണ് പ്രതി, പ്രതിയല്ലാത്തത് എന്നതില്‍ വ്യക്തത ഇല്ലാത്തതിനാല്‍ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.