/indian-express-malayalam/media/media_files/uploads/2020/09/Taj-Mahal-REOPEN-AFTER-COVID.jpg)
ആഗ്ര: കോവിഡ് -19 രോഗവ്യാപനം കാരണം ആറുമാസത്തിലധികം അടച്ചിട്ട താജ് മഹൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. തിങ്കളാഴ്ചയാണ് സ്മാരകം വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് താജ് മഹൽ വീണ്ടും തുറന്നുകൊടുക്കിട്ടുള്ളത്. പ്രതിദിന സന്ദർശകരുടെ എണ്ണം 5000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈനിലോ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) മൊബൈൽ ഫോൺ ആപ്പ് വഴിയോ മാത്രമാണ് വിൽക്കുന്നത്. 2,500 പേരെ വീതം പ്രവേശിപ്പിക്കുന്ന് രണ്ട് ഷിഫ്റ്റുകളിലായാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
തിങ്കളാഴ്ചത്തെ ആദ്യ ഷിഫ്റ്റിൽ 500 ഓളം വിനോദസഞ്ചാരികൾ സ്മാരകം സന്ദർശിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സാമൂഹ്യ അകല നിർദേശങ്ങൾ, കൈ സാനിറ്റൈസ് ചെയ്യണമെന്ന തടക്കമുള്ള നിബന്ധനകൾ എന്നിവയെല്ലാം പാലിക്കാൻ സന്ദർശകരോട് ആവശ്യപ്പെടുന്നുണ്ട്. അവർ താജ് മഹലിൽ പ്രവേശിക്കുന്നതിന് മുമ്പ് താപ പരിശോധന നടത്തുകയും ചെയ്യും.
ആഗ്രയിൽ എഎസ്‌ഐയുടെ ചുമതലയിലുള്ള മറ്റ് സംരക്ഷിത സ്മാരകങ്ങൾ സെപ്റ്റംബർ 1 മുതൽ തുറക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും താജ്മഹലും ആഗ്ര ഫോർട്ടും അടച്ചിടാൻ തന്നെ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.
Read More: ചുരമില്ലാതെ വയനാട് യാത്ര: തുരങ്കപ്പാതയ്ക്കു നാളെ വിശദപഠനം തുടങ്ങും
കോവിഡ് -19 വ്യാപനത്തെത്തുടർന്ന് രാജ്യവ്യാപക ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മാർച്ച് 17 ന് തന്നെ താജ്മഹൽ അടക്കമുള്ള സംരക്ഷിത സ്മാരകങ്ങളെല്ലാം അടച്ചിരുന്നു. 1965 ലും 1971 ലും നടന്ന ഇന്തോ-പാക് യുദ്ധങ്ങൾക്ക് ശേഷം ആദ്യമായാണ് താജ്മഹൽ അടച്ചിട്ടത്.
എഎസ്ഐയുടെ കണക്കനുസരിച്ച് ഓരോ വർഷവും 70-80 ലക്ഷം പേരാണ് താജ് മഹൽ സന്ദർശിക്കുന്നത്. രാജ്യത്ത് സാധാരണ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുവരെ താജ്മഹൽ അടക്കമുള്ള സ്മാരകങ്ങളിലേക്ക് വിദേശ വിനോദ സഞ്ചാരികൾ എത്തിച്ചേരില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.