/indian-express-malayalam/media/media_files/uploads/2020/01/delhi-gangrape-case.jpg)
ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതിയുടെ ഹർജി വേഗത്തിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദയാഹർജി തളളിയതിനെതിരെ പ്രതി മുകേഷ് കുമാർ സിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പിലാക്കേണ്ടതിനാൽ ഹർജി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു.
ഹർജി എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നായിരുന്നു മുകേഷ് സിങ്ങിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ആരെയെങ്കിലും തൂക്കിക്കൊല്ലാൻ പോകുകയാണെങ്കിൽ അതിനേക്കാൾ കൂടുതൽ അടിയന്തരമായി മറ്റൊന്നുമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. കോടതി രജിസ്ട്രറിയെ സമീപിക്കാനും പ്രതിയുടെ അഭിഭാഷകനോട് കോടതി നിർദേശിച്ചു.
Read Also: ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് ഇനി ഓർമ; നടുക്കത്തോടെ സിനിമാലോകവും
കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി 1 ന് രാവിലെ ആറു മണിക്കാണ് പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റുക. നേരത്തെ, നാലു പ്രതികളെയും ജനുവരി 22 ന് രാവിലെ ഏഴിന് തൂക്കിക്കൊല്ലാനാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണ വാറണ്ടിൽ ഉത്തരവിട്ടത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
ജനുവരി 17 നാണ് രാഷ്ട്രപതി മുകേഷിന്റെ ദയാഹർജി തളളിയത്. ദയാഹർജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറി മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്.
നേരത്തെ തിരുത്തൽ ഹർജിയും ദയാഹർജിയും സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ ജയിൽ അധികൃതർ കൈമാറുന്നില്ലെന്ന് കാണിച്ച് പ്രതികൾ സമർപ്പിച്ച ഹർജി ഡൽഹി കോടതി തളളിയിരുന്നു. കുറ്റവാളികളുടെ അഭിഭാഷകന് അധികാരികളിൽ നിന്ന് രേഖകൾ നേടാമെന്ന് പറഞ്ഞതിനാൽ കൂടുതൽ നിർദേശങ്ങൾ ആവശ്യമില്ലെന്ന് കോടതി പറയുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.