/indian-express-malayalam/media/media_files/uploads/2021/04/covid-19-india-latest-corona-virus-live-updates-april-30-489694-FI.jpeg)
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം സംസ്ഥാനങ്ങളെ പിടിച്ചുലയ്ക്കുകയാണ്. ജീവനോളം വിലമതിക്കുന്ന ഒന്നായി ഇന്ന് രാജ്യം കാണുന്നത് ഓക്സിജനാണ്. ഈ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ഓക്സിജന്‍ വിതരണം ചെയ്യുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു.
ഡല്‍ഹി മാത്രമല്ല കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ വിതരണം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചാൽ അത് മറ്റ് സംസ്ഥാനങ്ങളുടെ ക്വാട്ടയിൽ നിന്ന് കുറയുമെന്ന് ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
2020 മാർച്ചിൽ രാജ്യത്തെ ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യമനുസരിച്ച് ഓക്സിജൻ അനുവദിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുത്തിരുന്നു. ഒരു സംസ്ഥാനത്തിന് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും ആവശ്യമായ ഓക്സിജനായി കേന്ദ്രത്തോട് ആവശ്യപ്പെടണം.
Also Read : ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
ഡല്‍ഹി
ഡല്‍ഹിയില്‍ ഒരു ദിവസം 700 മെട്രിക്ക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ കോവിഡ് മരണ നിരക്ക് 7000 എത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. 700 മെട്രിക്ക് ടണ്‍ ഓക്സിജന്‍ അനുവദിച്ചതിന് ശേഷം 480 മെട്രിക്ക് ടണ്‍ മാത്രം കേന്ദ്രം വിതരണം ചെയ്തപ്പോള്‍ ഡല്‍ഹി ഹൈക്കോടതി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഓക്സിജന്റെ പ്രതിദിന ആവശ്യം 900 മെട്രിക്കായി ഉയര്‍ന്നതായും ഇനി വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
കര്‍ണാടക
ഡല്‍ഹി ഹൈക്കോടതിക്ക് പിന്നാലെ കര്‍ണാടക ഹൈക്കോടതിയും സംസ്ഥാനത്തിന്റെ ഓക്സിജന്‍ വിതരണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 965 മെട്രിക്ക് ടണ്ണില്‍ നിന്ന് 1200 മെട്രിക്ക് ടണ്ണായി ഉയര്‍ത്തണമെന്നാണ് നിര്‍ദേശം.
പശ്ചിമ ബംഗാള്‍
തുടര്‍ച്ചയായ മൂന്നാം തവണ ഭരണത്തിലേറിയതിന് ശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി ഓക്സിജന്‍ ദൗര്‍ബല്യം നേരിടുന്നതായി ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഓക്സിജന്റെ പ്രതിദിന ഉപയോഗം 470 മെട്രിക്ക് ടണ്ണായി ഉയര്‍ന്നിട്ടുണ്ടെന്നു, 550 മെട്രിക്ക് ടണ്ണായി വിതരണം ഒരാഴ്ചക്കുള്ളില്‍ ഉയര്‍ത്തണമെന്നും മമത ആവശ്യപ്പെട്ടു.
കേരളം
1000 മെട്രിക്ക് ടണ്‍ ഓക്സിജനും 50 ലക്ഷം കോവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കോവാക്സിനും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നിയന്തണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കത്ത്.
പഞ്ചാബ്
സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള ഓക്സിജന്റെ അളവ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന് കത്തയച്ചിരുന്നു. നിലവില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് 105-110 മെട്രിക്ക് ടണ്‍ ഓക്സിജനാണ്. 150-170 മെട്രിക്ക് ടണ്‍ വരെയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us