/indian-express-malayalam/media/media_files/uploads/2022/07/srilanka1.jpg)
ഫയൽ ചിത്രം
Sri Lanka crisis Updates: കൊളംബോ: രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ മാലെദ്വീപിൽനിന്ന് സിംഗപ്പൂരിലേക്കു പോയേക്കുമെന്ന് റിപ്പോർട്ട്. സിംഗപ്പൂരിലെത്തിയ ശേഷം അദ്ദേഹം രാജിക്കത്ത് പാർലമെന്റ് സ്പീക്കർക്ക് അയയ്ക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
ഇന്നു പുലർച്ചെയാണു ഗോട്ടബയ സൈനിക വിമാനത്തിൽ മാലെദ്വീപിലേക്കു കടന്നത്. ഇതിനു പിന്നാലെ പ്രക്ഷോഭകര്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസ് കയ്യേറി. പ്രസിഡന്റിന്റ രാജി ആവശ്യപ്പെട്ട അവർ 'റനില്‍ ഗോ ഹോം!' എന്ന മുദ്രവാക്യവുമുയര്‍ത്തി. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അടിച്ചുതകര്‍ത്തു. പൊലീസ് തുടരെത്തുടരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ക്രമസമാധാനം സംരക്ഷിക്കാൻ രാഷ്ട്രീയപരിഹാരത്തിനു സൈന്യം ആഹ്വാനം ചെയ്തു.
ഗോട്ടബയ രാജപക്‌സെയുടെ അഭാവത്തില്‍ ആക്ടിങ് പ്രസിഡന്റായി സ്വയം ചുമതലയേറ്റ റെനില്‍ വിക്രമസിംഗെ, പ്രക്ഷോഭം ആളിക്കത്തിയ സാഹചര്യത്തിൽ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രസിഡന്റ് രാജിവച്ചിട്ടില്ലെങ്കിലും ആക്ടിങ് പ്രസിഡന്റ് എന്ന് സ്വയം അവരോധിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം, നേരത്തെ വാഗ്ദാനം ചെയ്തതു പോലെ ഇന്ന് രാജിവക്കുമെന്ന് ഗോട്ടബായ രാജപക്സെ ടെലിഫോണില്‍ അറിയിച്ചതായി പ്രാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന പറഞ്ഞു.
പുലർച്ചെ മൂന്നോടേയാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ മാലെദ്വീപിലേക്ക് കടന്നത്. വ്യോമസേനാ വിമാനത്തിൽ ഭാര്യയ്ക്കും രണ്ടു സുരക്ഷ ഉദ്യോഗസ്ഥർക്കും ഒപ്പമാണ് പ്രസിഡന്റ് മാലെദ്വീപിലേക്ക് പോയത്. മാലെയിലെ വെലാന വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ മാലെദ്വീപ് സർക്കാർ പ്രതിനിധി സ്വീകരിച്ചു, തുടർന്ന് പൊലീസ് അകമ്പടിയോടെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി മാലെദ്വീപ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മാലെദ്വീപ് പാർലമെന്റ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്റ മുഹമ്മദ് നഷീദുമായും ചർച്ച ചെയ്ത ശേഷമാണ് ഗോട്ടബയ ദ്വീപിലിറങ്ങിയതെന്ന് മാലെ വൃത്തങ്ങൾ പറഞ്ഞു. രാജപക്‌സെ ഇപ്പോഴും ശ്രീലങ്കയുടെ പ്രസിഡന്റാണെന്നും അദ്ദേഹം രാജിവെക്കുകയോ അധികാരം പിൻഗാമിക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നാണ് മാലെദ്വീപ് സർക്കാരിന്റെ വാദം. അതുകൊണ്ട് തന്നെ മാലെദ്വീപിലേക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹം നിഷേധിക്കാൻ കഴിയുമായിരുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നേരത്തെ രണ്ടു തവണ കൊളംബോ വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ യാത്രക്കാർ തടഞ്ഞതായും വിവരമുണ്ട്. പ്രസിഡന്റിന്റെ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്‌സെ കഴിഞ്ഞ ദിവസം രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.
അതേസമയം, മാലെദ്വീപ് അല്ല പ്രസിസന്റിന്റെ ലക്ഷ്യസ്ഥാനമെന്നാണ് വിവരം. തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമാകും പ്രസിഡന്റ് രാജിക്കത്ത് നൽകുക എന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രാജിവയ്ക്കുമെന്ന പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഗോട്ടബയ പുലർച്ചെ രാജ്യം വിട്ടത്. പ്രസിഡന്റ് കടന്നതിന് പിന്നാലെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു.
അതിനിടെ, പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. ഇതുവരെ പ്രസിഡന്റിന്റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ഇപ്പോള്‍ അത് പാർലമെന്റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.