scorecardresearch

വെടിയേറ്റ് മരിച്ച തിരഞ്ഞെടുപ്പ് പ്രചാരകന്റെ ശവമഞ്ചവുമായി സ്മൃതി ഇറാനി, വീഡിയോ

സംസ്കാര ചടങ്ങുകളുടെ സമയത്താണ് സ്മൃതി ഇറാനി സുരേന്ദ്ര സിങിന്റെ ശവമഞ്ചം കയ്യിലേന്തിയത്

സംസ്കാര ചടങ്ങുകളുടെ സമയത്താണ് സ്മൃതി ഇറാനി സുരേന്ദ്ര സിങിന്റെ ശവമഞ്ചം കയ്യിലേന്തിയത്

author-image
WebDesk
New Update
Smriti Irani Carries dead body

Smriti Irani carries mortal

ലക്‌നൗ: യുപിയില്‍ വെടിയേറ്റ് മരിച്ച തന്റെ തിരഞ്ഞെടുപ്പ് പ്രചാരകന്റെ ശവമഞ്ചവുമായി അമേഠിയിലെ ബിജെപി എംപി സ്മൃതി ഇറാനി. ബരോളി ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവനും സ്മൃതി ഇറാനിയുടെ അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരകനും പ്രാദേശിക ബിജെപി നേതാവുമായ സുരേന്ദ്ര സിങാണ് (50) ഇന്നലെ രാത്രി വെടിയേറ്റ് മരിച്ചത്. അമേഠിയിലെ ഗൗരി ഗഞ്ജില്‍ ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. സംസ്കാര ചടങ്ങുകളുടെ സമയത്താണ് സ്മൃതി ഇറാനി സുരേന്ദ്ര സിങിന്റെ ശവമഞ്ചം കയ്യിലേന്തിയത്.

Advertisment

കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതായും സംശയമുള്ളവരെ ചോദ്യം ചെയ്യുന്നതായും പൊലീസ് അറിയിച്ചു. സുരേന്ദ്ര സിങ് കൊല്ലപ്പെട്ട വിവരം അറിഞ്ഞ ഉടനെ സ്മൃതി ഇറാനി റോഡ് മാർഗം സുരേന്ദ്രയുടെ വീട്ടിലെത്തി. സംസ്കാര ചടങ്ങുകളിലെല്ലാം സ്മൃതി ഇറാനി പങ്കെടുത്തു.

വെടിയേറ്റതിന് തുടര്‍ന്ന് മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിങിനെ ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദയാറാം പറഞ്ഞു. ഇത്തവണത്തെ ലോക് സഭ തിരഞ്ഞെടുപ്പില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഇടമായിരുന്നു ബരോളി. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനായി സ്മൃതി ഇറാനി ബരോളിയിലെ ഗ്രാമീണര്‍ക്ക് ഷൂ വിതരണം ചെയ്തു എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

Advertisment

Read More: സ്മൃതി ഇറാനിയുടെ അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരകൻ വെടിയേറ്റു മരിച്ചു

സുരേന്ദ്ര സിങ് സ്മൃതി ഇറാനിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു എന്നും ഷൂ വിതരണത്തില്‍ സുരേന്ദ്രയും പങ്കാളിയായിരുന്നു എന്നും ഗ്രാമീണര്‍ പറയുന്നു. 2014ലെ തിരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര.

ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയെ 42 വര്‍ഷത്തിന് ശേഷം പിടിച്ചെടുത്തതോടെ ബിജെപിയില്‍ തന്നെ ജൈന്റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി വിജയം നേടിയിരിക്കുന്നത്. 50 ശതമാനത്തിലധികം വോട്ടുകളാണ് രാഹുലിനെതിരെ സ്മൃതി നേടിയത്.

Read More: അമേഠിയിൽ അടിതെറ്റിയ രാഹുൽ; സ്മൃതി ഇറാനിക്ക് ജയം

കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയില്‍ കോണ്‍ഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ബിഎസ്പി എസ്പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തന്നെ വലിയ രീതിയില്‍ രാഹുല്‍ പരാജയപ്പെടുകയായിരുന്നു. ആകെ 27 സ്ഥാനാര്‍ഥികളാണ് അമേഠിയില്‍ നിന്ന് ജനവിധി തേടിയത്.

Bjp Smriti Irani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: