scorecardresearch

കേന്ദ്രത്തിന് തിരിച്ചടി; യെച്ചൂരിക്ക് കശ്മീരില്‍ പോയി തരിഗാമിയെ കാണാമെന്ന് സുപ്രീം കോടതി

രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി

രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി

author-image
WebDesk
New Update
Sitaram Yechury, സീതാറാം യെച്ചൂരി, Yousuf Tarigami, യൂസഫ് തരിഗാമി, Jammu Kashmir, ജമ്മു കശ്മീർ, Central Government, കേന്ദ്ര സർക്കാർ, Article 370, ആർട്ടിക്കിൾ 370, Supreme Court, സുപ്രീം കോടതി, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ വീട്ടു തടങ്കലിൽ കഴിയുന്ന സിപിഎം നേതാവും എംഎൽഎയുമായ മുഹമദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോർപസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

Advertisment

രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് സന്ദര്‍ശനാനുമതി. തരിഗാമിയെ കാണുക എന്നതല്ലാതെ മറ്റൊന്നും പാടില്ല. ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആകരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

Read More: തരിഗാമിയെ കാണാനെത്തിയ യെച്ചൂരിയേയും രാജയേയും എയര്‍പോര്‍ട്ടില്‍ തടഞ്ഞു

തരിഗാമിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഇല്ലെന്ന് അറിയിച്ചാണ് യെച്ചൂരിയുടെ സന്ദര്‍ശനത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ കോടതി തള്ളി. ശ്രീനഗര്‍ എസ്‌പിക്കാണ് യെച്ചൂരിയുടെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.

Advertisment

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ വീട്ടുതടങ്കലിലാണ് എംഎല്‍എയായ തരിഗാമി. ഈ സാഹചര്യത്തിലാണ് യെച്ചൂരി ഹേബിയസ് കോർപസ് സമര്‍പ്പിച്ചത്. ഓഗസ്റ്റ് നാലിന് തരിഗാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ അതിനുശേഷം തരിഗാമിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് യെച്ചൂരി കോടതിയെ അറിയിച്ചു. തരിഗാമിയെക്കുറിച്ച് സര്‍ക്കാര്‍ യാതൊരു വിവരവും നല്‍കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ തരിഗാമി സുരക്ഷിതനാണെന്നും യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Read More: തരിഗാമിക്ക് വേണ്ടി യെച്ചൂരി സുപ്രീം കോടതിയില്‍; രാഹുല്‍ ഗാന്ധിയെ തിരിച്ചയച്ചു

ദിവസങ്ങളായി കസ്റ്റഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ ആരോപിക്കുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺ​ഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവർക്കെതിരായ നടപടിക്ക് പിന്നാലെയാണ് യുസഫ് തരിഗാമിയെയും കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് തരിഗാമിയെ കാണാനെത്തിയ സീതാറാം യെയ്യൂരിയേയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞിരുന്നു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് പ്രത്യേകം കത്തു നല്‍കിയ ശേഷമാണ് യെച്ചൂരിയും രാജയും ശ്രീനഗറിലെത്തിയത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കൊപ്പം യെച്ചൂരി വീണ്ടും കശ്മീരിൽ എത്തിയിരുന്നു. എന്നാൽ എയർപോർട്ടിന് പുറത്തേക്ക് കടക്കാൻ നേതാക്കളെ അനുവദിച്ചിരുന്നില്ല.

Supreme Court Sitaram Yechuri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: