/indian-express-malayalam/media/media_files/uploads/2020/01/Mukesh-Kumar-Singh.jpg)
ന്യൂഡൽഹി: രാഷ്ട്രപതി ദയാഹർജി നിരസിച്ചതിനെതിരെ ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ് കുമാർ സിങ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. ദയാഹർജി തളളിയതിനെ ചോദ്യം ചെയ്യാൻ മതിയായ കാരണങ്ങളില്ലെന്നും വിചാരണ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവ പ്രതി ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിഗണിച്ചിരുന്നുവെന്നും ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.
ജയിലിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും രാഷ്ട്രപതിക്കു മുൻപാകെ എല്ലാ കാര്യങ്ങളും ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ ആരോപണം തള്ളിയ കോടതി, പീഡനം ദയാഹർജിക്ക് പരിഗണിക്കാനുളള കാരണമല്ലെന്നും രാഷ്ട്രപതിക്കു മുൻപാകെ എല്ലാ രേഖകളും സമർപ്പിച്ചതാണെന്നും അറിയിച്ചു.
സുപ്രീം കോടതി ഹർജി തളളിയതോടെ മുകേഷ് സിങ് ഉൾപ്പെടെയുള്ള ഫെബ്രുവരി ഒന്നിനു തന്നെ തൂക്കിലേറ്റും. ജനുവരി 17 നാണ് രാഷ്ട്രപതി മുകേഷിന്റെ ദയാഹർജി തളളിയത്. ദയാഹർജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറി മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്. ഇതിനുപിന്നാലെയാണ് മുകേഷ് സുപ്രീം കോടതിയെ സമീപിച്ചത്.
Read Also: ‘ഗവര്‍ണര്‍ ഗോ ബാക്ക്’; നിയമസഭയില്‍ ആരിഫ് ഖാനെ തടഞ്ഞു, നാടകീയ രംഗങ്ങള്‍
കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറിനാണു പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റുക. നേരത്തെ, നാലു പ്രതികളെയും ജനുവരി 22 ന് രാവിലെ ഏഴിന് തൂക്കിക്കൊല്ലാനാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണ വാറണ്ടിൽ ഉത്തരവിട്ടത്.
ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.