/indian-express-malayalam/media/media_files/uploads/2022/08/N-V-Ramana.jpg)
എൻ.വി.രമണ
ന്യൂഡൽഹി: അടുത്ത ചീഫ് ജസ്റ്റിസായ ജസ്റ്റിസ് യു.യു.ലളിത് ഈ മാസം അവസാനം ചുമതലയേൽക്കുന്നതുവരെ ജഡ്ജിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം തീരുമാനം. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനമായത്.
ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കുമുള്ള നിയമനങ്ങൾക്കായി അടുത്ത ചീഫ് ജസ്റ്റിസ് ചുമതലയേൽക്കുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലതെന്ന് കൊളീജിയം യോഗത്തിൽ ചില അംഗങ്ങൾ അഭിപ്രായപ്പെട്ടതായി അറിയുന്നു. ഓഗസ്റ്റ് 26 നാണ് ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നത്.
മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ (എം ഒ പി, ജഡ്ജിമാരുടെ നിയമനപ്രക്രിയയെയും സി ജെ ഐ നിയമനത്തെയും സംബന്ധിച്ചുള്ള രേഖ) പ്രകാരം , സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോട് അടുത്ത സിജെഐയെ ശുപാർശ ചെയ്യാൻ നിയമമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് "ആ പദവി വഹിക്കാൻ യോഗ്യനെന്ന് കരുതുന്ന സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി" ആയിരിക്കണം എന്ന് എംഒപി പറയുന്നു.
ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങൾ അനുയോജ്യമായ സമയത്ത് തേടണമെന്ന് എംഒപി പറയുന്നു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ നിയമനം സംബന്ധിച്ച് ഒരു സമയക്രമം വ്യക്തമാക്കുന്നില്ല. കാലങ്ങളായി നിലവിലുള്ള സിജെഐ വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് പുതിയ നിയമനം നടക്കുന്നത്.
2021 ഏപ്രിൽ 24-ന് ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റപ്പോൾ, 2021 മാർച്ച് 20-ന് അന്നത്തെ സിജെഐ എസ്.എ.ബോബ്‌ഡെക്ക് നിയമമന്ത്രി കത്തയച്ചിരുന്നു. 2021 മാർച്ച് 24-ന് ജസ്റ്റിസ് രമണയെ ശുപാർശ ചെയ്തുകൊണ്ട് ജസ്റ്റിസ് ബോബ്‌ഡെ തിരിച്ച് കത്ത് അയച്ചതായി അറിയുന്നു.
നിലവില്‍ സുപ്രീം കോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജായ ലളിതായിരിക്കും അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക. നവംബര്‍ എട്ടിനു വിരമിക്കുന്ന ലളിതിനു മൂന്നു മാസത്തെ കാലാവധിയാണുള്ളത്. സുപ്രീം കോടതി ജഡ്ജിയായി ബാറിൽനിന്ന് നേരിട്ടു നിയമിതനായ ജസ്റ്റിസ് എസ് എം സിക്രി കഴിഞ്ഞാൽ രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും ലളിത്. 1971 ജനുവരി മുതൽ 1973 ഏപ്രിൽ വരെ ജസ്റ്റിസ് സിക്രി ചീഫ് ജസ്റ്റിസായിരുന്നത്.
1957 ൽ ജനിച്ച ജസ്റ്റിസ് ലളിത്, 1983 ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 2014 ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുന്‍പ്, 2ജി കേസിന്റെ വിചാരണയിൽ സി ബി ഐയുടെ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.