/indian-express-malayalam/media/media_files/uploads/2020/07/sachin-pilot-2.jpg)
ജയ്‌പൂർ: ബിജെപി പാർട്ടിയിലേക്ക് താനില്ലെന്ന് സച്ചിൻ പൈലറ്റ്. കാവി പാർട്ടിയെ പരാജയപ്പെടുത്താനും രാജസ്ഥാനിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാനും താൻ കഠിനമായി പരിശ്രമിച്ചുവെന്ന് പൈലറ്റ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. രാജസ്ഥാനിലെ ചില നേതാക്കളാണ് ഞാൻ കാവി പാർട്ടിയിൽ ചേരാൻ പോകുന്നതായി പ്രചരിപ്പിക്കുന്നത്. അത്തരത്തിലൊരു പദ്ധതിയും എനിക്കില്ല. എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതിനാണ് ഇത്തരം കളളപ്രചാരണങ്ങളെന്നും സച്ചിൻ പറഞ്ഞു.
ഇന്നലെയാണ് സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയത്. സച്ചിനൊപ്പം നിൽക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയും കാബിനറ്റിൽനിന്നും ഒഴിവാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ എന്നിവരും പങ്കെടുത്തു.
Read Also: സച്ചിൻ ക്ലീൻബൗള്‍ഡ്; ഉപമുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷസ്ഥാനവും തെറിച്ചു
''സത്യത്തെ അലോസരപ്പെടുത്താം; പക്ഷേ, പരാജയപ്പെടുത്താനാകില്ല. എനിക്കു പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. റാം റാം’’ എന്നായിരുന്നു കോൺഗ്രസുമായി പിരിഞ്ഞതിനുപിന്നാലെ സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്തത്. കോൺഗ്രസ് നേതൃത്വം കൈവിട്ടതോടെ സച്ചിൻ ബിജെപിയിൽ ചേരുമെന്നുളള അഭ്യൂഹങ്ങൾ ശക്തമായി. സച്ചിൻ ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, 19 റിബൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെത്തുടർന്ന് രാജസ്ഥാൻ സ്പീക്കർ സി.പി.ജോഷി എംഎൽഎമാർക്ക് നോട്ടീസ് നൽകി. വെളളിയാഴ്ച എംഎൽഎമാർ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്.
Read in English: Sachin Pilot says he is not joining BJP
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.