/indian-express-malayalam/media/media_files/uploads/2019/07/Nalini-Rajiv-Gandhi-Murder.jpg)
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. 27 വര്‍ഷത്തിനു ശേഷമാണ് നളിനിക്ക് പരോള്‍ അനുവദിക്കുന്നത്. നേരത്തെ 2016 ല്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക നടപടികള്‍ പ്രകാരം ലഭിക്കുന്ന ആദ്യ പരോളാണിത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇപ്പോൾ പരോൾ ലഭിച്ചിരിക്കുന്നത്.
1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ചാവേര്‍ സ്‌ഫോടനത്തിലൂടെയാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതിയാണ് നളിനി. വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി ശിക്ഷ അനുഭവിക്കുന്നത്. അറസ്റ്റിലായ ശേഷം കഴിഞ്ഞ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ തന്നെയാണ് നളിനി.
Read Also: രാജീവ് ഗാന്ധി വധം: പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി
സുപ്രീം കോടതിയും ശരിവച്ച വധശിക്ഷ രാജീവിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ല്‍ തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചിരുന്നു. ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുത്താന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.
ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയില്‍ സൂപ്രണ്ടിനു നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.