/indian-express-malayalam/media/media_files/dWTjaHEY3Se2qBivgECo.jpg)
ജയ്പൂർ: അഞ്ചു മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ അറസ്റ്റിൽ. രാജസ്ഥാനിലെ സികാറിലെ നീംകാ താന സിറ്റിയിലാണ് സംഭവം. ആൺകുട്ടി വേണമെന്ന ആഗ്രഹം നടക്കാത്തതിനാലാണ് പ്രതി ക്രൂര കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇരട്ട പെൺകുട്ടികളുണ്ടായതിന്റെ പേരിൽ പ്രതി അശോക് യാദവും കുടുംബവും ഭാര്യയായ അനിതയെ സ്ഥിരമായി കുറ്റപ്പെടുത്തിയിരുന്നു. സംഭവം നടന്ന മാർച്ച് 27നും ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായതായി ഭാര്യ അനിത പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണം നൽകുന്നതിനിടെയാണ് ഭർത്താവ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് അനിത പറഞ്ഞു. 'മക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഭർതൃമാതാവ് തന്നെ വീണ്ടും കുറ്റപ്പെടുത്താൻ തുടങ്ങി. ഇതുകേട്ട് ഭർത്താവ് മുറിയിലെത്തി തന്നോട് കയർക്കാൻ തുടങ്ങി. 'ഞാൻ എന്താണ് ചെയ്യേണ്ടതെന്ന്' ചോദിച്ചപ്പോൾ, പ്രശ്നം ഇപ്പോൾ അവസാനിപ്പിക്കുമെന്ന് പറഞ്ഞു, ഒരു മകളെ എടുത്ത് അവളുടെ തല തറയിൽ അടിച്ചു. താൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ, രണ്ടാമത്തെ കുട്ടിയേയും തറയിലടിച്ചു. തുടർന്ന് താൻ സഹായത്തിനായി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി,' അനിത പറഞ്ഞു.
കൊലപാതക ശേഷം, ഭർത്താവിന്റെ വീട്ടുകാർ അതേ കോളനിയിൽ താമസിക്കുന്ന അനിതയുടെ സഹോദരിയെ വിളിച്ച് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ വീട്ടിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞുങ്ങൾ കൈയ്യിൽ നിന്നു താഴെ വീണെന്നായിരുന്നു ഇവരോട് പറഞ്ഞത്. അന്നു വൈകുന്നേരം അനിതയ്ക്ക് ബോധം വന്നപ്പോഴാണ്, കുട്ടികൾ മരണപ്പെട്ടതായും സമീപത്തെ ശ്മശാനത്തിൽ അടക്കം ചെയ്തതായും അറിയിക്കുന്നത്.
അനിതയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അന്നു രാത്രി തന്നെ അശോകിനെ അറസ്റ്റു ചെയ്തതായി അഡീഷണൽ എസ്.പി റോഷൻ മീണ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 'കുഞ്ഞുങ്ങളുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ശ്മശാനത്തിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. പിതാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്. കുടുംബത്തിലെ മറ്റുള്ളവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
Read More
- ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
- ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 700 ആയി; മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ
- മ്യാൻമാറിനെയും തായ്ലന്ഡിനെയും വിറപ്പിച്ച് ഭൂചലനം; 144 മരണം, 732 പേർക്ക് പരുക്ക്
- മ്യാൻമറിൽ വൻ ഭൂചലനം; ബാങ്കോക്കിലടക്കം നാശനഷ്ടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.