/indian-express-malayalam/media/media_files/uploads/2020/08/Prasant-Bhusan.jpg)
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ 2009 ലെ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയുടെ പുതിയ ബഞ്ചിന്. ജസ്റ്റിസ് അരുണ്‍മിശ്ര സെപ്റ്റംബര്‍ ആദ്യവാരം വിരമിക്കാനിരിക്കെയാണ് ഈ നടപടി.
കേസ് ഉചിതമായ ബെഞ്ചിനു മുന്നില്‍ അടുത്ത മാസം 10നു വരുമെന്നു ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. തങ്ങളുടെ ബെഞ്ചിനു 'സമയക്കുറവ്' ഉള്ളതിനാലാണ് തീരുമാനമെന്നും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞു.
ചീഫ് ജസ്റ്റിസുമാര്‍ക്കെതിരായ വിവാദമായ രണ്ട് ട്വീറ്റുകളെത്തുടര്‍ന്നുള്ള മറ്റൊരു കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്നു സുപ്രീം കോടതി ഓഗസ്റ്റ് 14നു വിധി പുറപ്പെടുവിച്ചിരുന്നു. തെഹല്‍ക്ക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജുഡീഷ്യറിക്കെതിരെ നടത്തിയ ആരോപണങ്ങളിലാണ് ഇപ്പോൾ സമാനമായ കുറ്റം നേരിടുന്നത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സൺ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ഫൊട്ടോ പ്രശാന്ത് ഭൂഷണ്‍ ജൂണ്‍ 29 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വാദം കേൾക്കുന്നതിനിടെ, ജുഡീഷ്യറിയെക്കുറിച്ച് ജൂണ്‍ 27 ന് പ്രശാന്ത് ഭൂഷണ്‍ ചെയ്ത മറ്റൊരു ട്വീറ്റും കോടതി പരിഗണിച്ചു. കേസിൽ ശിക്ഷയുടെ കാര്യത്തില്‍ 20നു വാദം കേട്ട ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രസ്താവന പുനപ്പരിശോധിക്കാന്‍ രണ്ടുദിവസം അനുവദിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്നും കോടതിയുടെ ഔദാര്യം വേണ്ടെന്നുമുള്ള നിലപാടാണു പ്രശാന്ത് ഭൂഷണ്‍ സ്വീകരിച്ചത്.
Also Read: ആത്മാർത്ഥതയില്ലാതെ ക്ഷമ പറഞ്ഞാൽ മനസാക്ഷിയെ അവഹേളിക്കലാവുമെന്ന് പ്രശാന്ത് ഭൂഷൺ
ട്വീറ്റുകള്‍ക്ക് മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആത്മാര്‍ത്ഥതയില്ലാത്ത ക്ഷമാപണം തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതായിരിക്കുമെന്നാണു ഭൂഷണ്‍ കോടതിയില്‍ നിലപാടെടുത്തത്.
Also Read: കോടതിയലക്ഷ്യം: ലഭിക്കാവുന്ന ശിക്ഷ എത്ര?
“ഞാൻ നല്ല വിശ്വാസത്തോടെയാണ് എന്റെ നിലപാട് പ്രകടിപ്പിച്ചത്, സുപ്രീം കോടതിയെയോ ഏതെങ്കിലും പ്രത്യേക ചീഫ് ജസ്റ്റിസിനെയോ അപകീർത്തിപ്പെടുത്താനല്ല, മറിച്ച് ക്രിയാത്മക വിമർശനങ്ങൾ ഉന്നയിക്കുന്നതിനാണ് അത്. ഭരണഘടനയുടെ രക്ഷാധികാരികളും ജനങ്ങളുടെ അവകാശങ്ങളുടെ സൂക്ഷിപ്പുകാരും എന്ന നിലയിലുള്ള സ്വന്തം കടമകളിൽ നിന്ന് വിട്ടുപോവുന്ന ഏതൊരു നീക്കത്തെയും കോടതിക്ക് തടയാൻ അത്തരം വിമർശനങ്ങൾ സഹായകമാവും,” അദ്ദേഹം പറഞ്ഞു.
”ഈ രണ്ട് ട്വീറ്റുകളും എന്റെ വിശ്വാസപരമായ വിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് എനിക്ക് ആവർത്തിക്കാൻ മാത്രമേ കഴിയൂ. ഏത് ജനാധിപത്യത്തിലും അത് അനുവദനീയമാണ്,” പ്രശാന്ത് ഭൂഷൺ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.