/indian-express-malayalam/media/media_files/uploads/2022/01/PM-Modi-security-breach.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തുക.
പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ, ദേശീയ അന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഇൻസ്‌പെക്ടർ ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ, പഞ്ചാബ് എഡിജിപി എന്നിവരും സമിതിയിൽ അംഗങ്ങളാകുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വിഷയം ഏകപക്ഷീയമായ അന്വേഷണങ്ങൾക്ക് വിടാനാവില്ലെന്നും സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജുഡീഷ്യൽ പരിശീലനം ലഭിച്ച ഒരാളുടെ പരിശോധന ആവശ്യമാണെന്നും പാനൽ രൂപീകരിച്ച് കൊണ്ട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സുരക്ഷാവീഴ്ചയ്ക്ക് ഉത്തരവാദികൾ ആരാണെന്ന് സമിതി പരിശോധിക്കുകയും പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സുരക്ഷയ്ക്ക് എന്തെല്ലാം സുരക്ഷാസംവിധാനങ്ങൾ ആവശ്യമാണെന്ന് നിർദേശിക്കുകയും ചെയ്യും.
Also Read: യുപിയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രി രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം സംബന്ധിച്ച എല്ലാ രേഖകളും ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിക്കാൻ ജനുവരി ഏഴിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് കോടതി നിർദ്ദേശിച്ചിരുന്നു.
ഈ രേഖകളെല്ലാം ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്ക് കൈമാറാൻ ബുധനാഴ്ച ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു. അന്വേഷണസംഘത്തോട് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷ വീഴ്ചയിൽ അന്വേഷണം വേണമെന്നും സംഭവത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറലിനും എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് 'ലോയേഴ്സ് വോയ്സ്' എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
ഫിറോസ്പുരിലെ റാലിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കർഷക പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റിലധികം ഫ്ളൈ ഓവറില്‍ കുടുങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.