/indian-express-malayalam/media/media_files/uploads/2021/08/nitish-kumar-1200-1.jpg)
ന്യൂഡൽഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയർ വിവാദത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. പാർലമെന്റിലെ വർഷകാല സമ്മേളനത്തെ വരെ പിടിച്ചു കുലുക്കിയ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന എൻഡിഎയിൽ നിന്നുള്ള ആദ്യ നേതാവാണ് നിതീഷ് കുമാർ.
"ഒരു അന്വേഷണം തീർച്ചയായും നടത്തണം. ഫോൺ ടാപ്പിംഗിനെക്കുറിച്ച് ഞങ്ങൾ കുറെ ദിവസങ്ങമായി കേൾക്കുന്നു" നിതീഷ് കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രതിപക്ഷ നേതാക്കൾ കുറെ ദിവസമായി ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ബിഹാറിൽ ബിജെപിയുമായി ചേർന്ന് സർക്കാരിന് നേതൃത്വം നൽകുന്ന ജെഡിയു നേതാവ് പറഞ്ഞു.
പെഗാസസ് വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പ്രതിഷേധത്തിലാണ്.
എന്നാൽ, പെഗാസസ് സ്പൈവെയർ ഉപയോഗിച്ചു വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു എന്ന ആരോപണം നരേന്ദ്ര മോദി കേന്ദ്ര സർക്കാർ നിഷേധിക്കുകയാണ് ഉണ്ടായത്. ഇത് "ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്" എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
വിവാദങ്ങൾ അനാവശ്യമാണെന്നും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ചർച്ചക്ക് തയ്യാറാണെന്നുമാണ് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞ ആഴ്ച പറഞ്ഞത്.
Also read: e-RUPI- ഇ റുപ്പി: പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.