/indian-express-malayalam/media/media_files/uploads/2019/08/Chidambaram.jpg)
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം ജയിലില്‍ ലഭിക്കണമെന്ന് പി.ചിദംബരം. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലാണ് ചിദംബരം ഇപ്പോള്‍. വീട്ടില്‍ പാകം ചെയ്തുള്ള ഭക്ഷണം ജയിലിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ചിദംബരം കോടതിയില്‍ ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ചിദംബരം കോടതിയെ അറിയിച്ചു.
ഒക്ടോബര്‍ മൂന്നിന് ചിദംബരത്തിന്റെ ഹര്‍ജി കോടതി പരിഗണിക്കും. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്നത് ഒക്ടോബര്‍ മൂന്നിനാണ്. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ സെപ്റ്റംബർ അഞ്ച് മുതൽ ചിദംബരം തിഹാർ ജയിലിലാണ്. ചോദ്യം ചെയ്യലിനു ശേഷം ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്.
Read Also: ‘തമിഴ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണം’; പ്രധാനമന്ത്രിയോട് സ്റ്റാലിന്‍
സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി പി.ചിദംബരത്തിന്റെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുൻ ധനകാര്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും നിലവിൽ പാർലമെന്റ് അംഗവുമായ പി.ചിദംബരത്തിന് സമൂഹത്തിൽ ഒരുപാടു ബന്ധങ്ങളുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് നിരീക്ഷിച്ചു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും ചിദംബരം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഗുരുതരമായ കുറ്റകൃത്യത്തിൽ ചിദംബരം പ്രതിയാണെന്നും പുറത്തു വന്നാൽ വിദേശത്തേക്ക്​ കടന്നേക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പി.ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐയും കോടതിയെ സമീപിച്ചിരുന്നു. നിയമം നിർമിക്കുന്നവർ തന്നെ അതു ലംഘിക്കാൻ പാടില്ലെന്നായിരുന്നു സിബിഐയുടെ വാദം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.