/indian-express-malayalam/media/media_files/2025/02/16/s4UlPja1kWpWgBVIvN4D.jpg)
തഹാവൂർ റാണെയുടെ കൈമാറ്റം; എൻഐഎ ഉദ്യോഗസ്ഥർ അമേരിക്കയിലേക്ക്
ന്യൂഡൽഹി: മുബൈ ഭീകാരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണൈ ഇന്ത്യക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റെ ഡൊണാഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ അമേരിക്കയിലേക്ക് പുറപ്പെടാനൊരുങ്ങി ദേശീയ സുരക്ഷ ഏജൻസി (എൻഐഎ). ഇൻസ്‌പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴിൽ മൂന്നംഗ സംഘമാണ് അമേരിക്കയിലേക്ക് പുറപ്പെടാനൊരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമാണ് തഹാവൂർ റാണൈയെ ഇന്ത്യക്ക് കൈമാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായത്. മുംബൈ ഭീകരാക്രമണത്തിൽ കുറ്റാരോപിതനായ വളരെ അപകടകാരിയായ ഒരു മനുഷ്യനെ യുഎസ് ഇന്ത്യയ്ക്ക് കൈമാറുകയാണെന്ന് ട്രംപ് പറഞ്ഞു. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ അഭിനന്ദിച്ച മോദി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.
മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ദീർഘകാലമായി പിന്തുണച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, യുഎസ് നിയമത്തിന് അനുസൃതമായി കേസിലെ അടുത്ത നടപടികൾ വിലയിരുത്തുകയാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 11ന് യുഎസ് സുപ്രീം കോടതി തഹാവൂർ റാണയുടെ റിവ്യൂ പെറ്റീഷൻ തള്ളിയിരുന്നു. തന്നെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് നടപടിക്കെതിരെ റാണ തുടർച്ചയായി യുഎസ് കോടതികളിൽ അപ്പീൽ സമർപ്പിച്ചിരുന്നു. കീഴ്‌ക്കോടതികൾ അപ്പീലുകൾ തള്ളിയതോടെയാണ് യുഎസ് സുപ്രീം കോടതിയെ റാണ സമീപിച്ചത്.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതോടെ സുരക്ഷാ ഏജൻസികൾക്ക് ചോദ്യംചെയ്യലിലേക്കും വിചാരണാ നടപടികളിലേക്കും കടക്കാൻ സാധിക്കും. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള വ്യവസായിയും കനേഡിയൻ പൗരനുമായ തഹാവൂർ റാണയ്ക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഭീകരരുമായും പാക് നേതാക്കളുമായും ബന്ധിപ്പെട്ടിരുന്നതായും ഇന്ത്യ കണ്ടെത്തിയിരുന്നു. പാക് - യുഎസ് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണ ബന്ധം പുലർത്തിയിരുന്നു.
പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിൽ 2009ൽ ചിക്കാഗോയിൽ നിന്നാണ് തഹാവൂർ റാണ അറസ്റ്റിലായത്. ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്ബയ്ക്ക് സഹായം നൽകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് യുഎസ് കോടതി റാണയെ ശിക്ഷിച്ചത്. നിലവിൽ ലോസ് ആഞ്ചെലെസിലെ അതീവ സുരക്ഷാ ജയിലിലാണ് തഹാവൂർ റാണ തടവിൽ കഴിയുന്നത്.
പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റാണ 2008 നവംബർ 11 മുതൽ 21 വരെ ഇന്ത്യയിൽ തുടർന്നതായി മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മുംബൈയിലെ പോവായിലുള്ള ഹോട്ടലിലായിരുന്നു ഇയാൾ താമസിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. ഹെഡ്‌ലിയും റാണയും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐഎസ്‌ഐ അംഗവും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ മേജർ ഇക്ബാലിന്റെ ഇമെയിൽ ഐഡി ആരായുന്ന ഹെഡ്‌ലിയുടെ ഇമെയിൽ സന്ദേശമടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു.
Read More
- ഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം; മരണസംഖ്യ 18 ആയി: നിരവധിപേർ ആശുപത്രിയിൽ
- മഹാരാഷ്ട്രയില് ലവ് ജിഹാദിനെതിരെ നിയമം; ഏഴ് അംഗ സമിതി രൂപീകരിച്ചു
- ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് എത്തിയവരുടെ തിരക്ക്; 18 പേർ മരിച്ചു
- വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ
- അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.