/indian-express-malayalam/media/media_files/uploads/2019/06/sreedharan-cats-horz.jpg)
ന്യൂഡല്‍ഹി: വനിതാ യാത്രക്കാര്‍ക്ക് സൗജന്യ മെട്രോ ട്രെയിന്‍ യാത്രാ പദ്ധതിക്ക് തയ്യാറെടുക്കുന്ന ഡല്‍ഹി സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. അരവിന്ദ് കേജ്രിവാളിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ ഇതില്‍ ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
ജൂണ്‍ 10നാണ് അദ്ദേഹം കത്തയച്ചത്. പദ്ധതിയിലെ ഒരു ഓഹരിക്കാരന് സ്വന്തമായി തീരുമാനം എടുക്കാനാവില്ലെന്നും ഡല്ഹി സര്‍ക്കാരിന്റെ പദ്ധതി ഡല്‍ഹി മെട്രോയെ കടത്തിലേക്ക് തളളി വിടുമെന്നും അദ്ദേഹം പറഞ്ഞു. 2011ല്‍ അദ്ദേഹം ഡല്‍ഹി മെട്രോയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെടുന്നില്ലെന്നും പക്ഷെ ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് തന്നെ ഇടപെടുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ഡല്‍ഹി മെട്രോ ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ആര്‍ക്കും ഇളവ് നല്‍കില്ലെന്ന ഉറച്ച തീരുമാനം താന്‍ എടുത്തിരുന്നെന്നും മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കാനായിരുന്നു ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 2002 ഡിസംബര്‍ 23ന് മെട്രോ ഉദ്ഘാടനം ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ടിക്കറ്റ് വാങ്ങിയതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'ഇപ്പോള്‍ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ ഇത് രാജ്യത്തെ മറ്റ് മെട്രോകളിലേക്കും വ്യാപിക്കും. മെട്രോയെ വന്‍ നഷ്ടത്തിലേക്ക് തളളിവിടുന്നതാകും പുതിയ തീരുമാനം,' ശ്രീധരന്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മെട്രോമാന്‍ മോദിക്ക് കത്തയച്ചത്. സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന 40 ലക്ഷം യാത്രക്കാരില്‍ 30 ശതമാനം സ്ത്രീകളാണ്. ഉയര്‍ന്ന നിരക്ക് കാരണവും സുരക്ഷയുടെ പേരിലും യാത്ര ലഭിക്കാത്ത സ്ത്രീകള്‍ക്ക് ഇത് ഗുണകരമാകുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.
Read More: സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളിലും മെട്രോയിലും സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് കേജ്‌രിവാള്‍
ശുപാര്‍ശ നടപ്പിലാക്കാനുളള വ്യക്തമായ പ്ലാനുമായി വരാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടുണ്ടെന്ന് കേജ്‌രിവാള്‍ പറഞ്ഞു. '2-3 മാസത്തിനുളളില്‍ ഇത് ആരംഭിക്കാനുളള ശ്രമത്തിലാണ് ഞങ്ങള്‍. ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നുണ്ട്,' അദ്ദേഹം വ്യക്തമാക്കി. അതേസമയം, യാത്രയ്ക്ക് പണം അടയ്ക്കാന്‍ സാമ്പത്തിക സ്ഥിതിയുളള സ്ത്രീകള്‍ക്ക് ടിക്കറ്റ് വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കേജ്‍രിവാള്‍ മുന്നോട്ട് പോകുന്നത്. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമാണ് പദ്ധതിയെന്ന് കേജ്‍രിവാള്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014ലെ പോലെ ഇത്തവണയും എഎപിക്ക് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല. അതേസമയം 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 67 സീറ്റും എഎപി നേടിയിരുന്നു. ബിജെപിക്ക് മൂന്ന് സീറ്റാണ് അന്ന് കിട്ടിയത്.
ഉയര്‍ന്ന വൈദ്യുതി നിരക്ക് കുത്തനെ കുറച്ചതിന് പുറമേ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയത് 2020ലും അധികാര തുടര്‍ച്ചയ്ക്ക് സഹായിക്കും എന്ന പ്രതീക്ഷയിലാണ് കേജ്‍രിവാള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us