ലഖ്നൗ: രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദ തർക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയ്ക്കകം വാദം പൂർത്തിയാകുകയും നവംബർ 17നകം വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ മാസം 18-നുള്ളിൽ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാൻ എല്ലാ കക്ഷികൾക്കും സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു.
അയോധ്യയുടേയും അവിടം സന്ദർശിക്കുന്നവരുടേയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ പറഞ്ഞു. ഓഗസ്റ്റ് 31നാണ് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ ഒക്ടോബർ 12ന് പുറത്തിറക്കിയ പുതിയ ഉത്തരവിൽ അത് കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അയോധ്യയിലോ പരിസരത്തോ അനാവശ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുകയും നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുകയോ അരുതെന്ന് ഉത്തരവിൽ പറയുന്നു.
Read More: അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാം; ഒക്ടോബര്‍ 18-നുള്ളില്‍ വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി
പ്രദേശത്ത് അനുമതിയില്ലാതെ ആളില്ലാ ആകാശ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ബോട്ടിങ്, പടക്ക നിർമാണം, വിൽപ്പന എന്നിവയും നിരോധിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രമേ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാവൂ എന്നും ഉത്തരവിൽ പറയുന്നുണ്ട്. ജില്ലയിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥർക്കും ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറു മുതൽ സുപ്രീം കോടതി തുടർച്ചയായി അയോധ്യകേസിൽ വാദം കേൾക്കുകയാണ്. ഒക്റ്റോബർ18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന നവംബർ 17-നോടകം വിധി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതി നീക്കം.
അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. 2017ൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കൽ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്റ്റോബർ 29 മുതൽ പുതിയ ബെഞ്ചിന്‍റെ പരിഗണനയിലാണ് കേസ്.