/indian-express-malayalam/media/media_files/uploads/2019/08/arun-jaitley-funeral.jpg)
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ കേന്ദ്രമന്ത്രിമാരുടെ അടക്കം മൊബൈല്‍ ഫോണ്‍ കവർന്ന മോഷ്ടാവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. സംസ്‌കാര ചടങ്ങിനിടെ രണ്ട് കേന്ദ്രമന്ത്രിമാരുടെ അടക്കം അഞ്ച് മൊബൈലുകളാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് സംസ്‌കാര ചടങ്ങിനിടെ നഷ്ടമായത്. മന്ത്രി സുപ്രിയോയുടെ സെക്രട്ടറിയുടെ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചെന്നും ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറയുന്നു. സംസ്‌കാര ചടങ്ങിനിടെ ഏറെ തിരക്കുള്ള സ്ഥലത്ത് വച്ചാണ് ഫോണ്‍ നഷ്ടമായത്. തിരക്ക് കൂടുതുള്ള സ്ഥലത്ത് വച്ച് ഫോണുകള്‍ മോഷണം പോയതാകാനാണ് സാധ്യതയെന്നും മന്ത്രി സുപ്രിയോ പറഞ്ഞു.
Read Also: അരുൺ ജെയ്റ്റ്‌ലി ഇനി ഓർമ; ചില അപൂർവ്വ ചിത്രങ്ങൾ
"ഓരോ പതിനഞ്ച് മിനിറ്റിലും ഓരോരുത്തര്‍ക്ക് ഫോണ്‍ നഷ്ടപ്പെട്ടു. പൊലീസിനെ കുറ്റം പറയാന്‍ സാധിക്കില്ല. നല്ല തിരക്കുള്ള സ്ഥലത്ത് ഓരോരുത്തരുടെ പോക്കറ്റ് പരിശോധിക്കുക അസാധ്യമാണ്. എന്നാല്‍, സ്ഥലത്ത് കൂടുതല്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കില്‍ എളുപ്പമായേനെ" - മന്ത്രി പറഞ്ഞു.
"മൊബൈല്‍ മോഷ്ടിച്ച കള്ളനെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഒരു കലാകാരനെ പോലെയാണ് അയാള്‍ പോക്കറ്റടിച്ചത്. എന്നേക്കാള്‍ മികച്ച കലാകാരനാണ് അദ്ദേഹം" - മന്ത്രി സുപ്രിയോ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണുകള്‍ തിരിച്ചു കിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.