/indian-express-malayalam/media/media_files/uploads/2021/05/Election-Commission.jpg)
ന്യൂഡല്‍ഹി: തിഞ്ഞെടുപ്പ് കമ്മിഷനെതിരായ മദ്രാസ് ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിനെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് ഇരു തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കിടയില്‍ ഉടലെടുത്തത് കടുത്ത അഭിപ്രായ ഭിന്നത. സത്യവാങ്മൂലം സംബന്ധിച്ച് വിയോജിപ്പ് പ്രകടിപ്പിച്ച കമ്മിഷണര്‍ തന്റെ കാഴ്ചപ്പാട് പ്രത്യേകം സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസിനു വിവരം ലഭിച്ചു.
ഈ നിര്‍ദ്ദേശം നിരസിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിന്റെ സത്യവാങ്മൂലം മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ല. കമ്മിഷനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അവധി അപേക്ഷയില്‍ (എസ്എല്‍പി) തന്റെ പ്രത്യേക സത്യവാങ്മൂലം ഉള്‍പ്പെടുത്തണമെന്ന വിയോജിപ്പുള്ള കമ്മിഷണറുടെ ആവശ്യവും അവഗണിക്കപ്പെട്ടു.
ജഡ്ജിമാരുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷയും നല്‍കിയതിനും ഹൈക്കോടതിയുടെ ''കൊലപാതകക്കുറ്റം'' പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയില്‍ എസ്എല്‍പി നല്‍കിയതിനും കമ്മിഷന്റെ ഏകകണ്ഠമായ അംഗീകാരമില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മദ്രാസ് ഹൈക്കോടതില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എസ്എല്‍പിയിലെയും ഉള്ളടക്കം കമ്മിഷണര്‍മാരില്‍ ഒരാള്‍ പൂര്‍ണമായി അംഗീകരിച്ചില്ലെന്നാണ് ഇന്ത്യൻ എക്‌സ്‌പ്രസിനു ലഭിച്ച വിവരം. അതേസമയം,''തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് എപ്പോഴും ഉചിതമായ ചര്‍ച്ചകള്‍ നടത്താറുണ്ട്,'' എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) സുനില്‍ അറോറ ഏപ്രില്‍ 12 നു വിരമിച്ചിരുന്നു. തുടര്‍ന്ന് സുശീല്‍ ചന്ദ്രയെ സിഇസിയായും രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. മൂന്നാമത്തെ കമ്മിഷണറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
Also Read: മാധ്യങ്ങളെ വിലക്കണമെന്ന ആവശ്യം: തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത
കമ്മിഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും 'കഴിയുന്നതും ഏകകണ്ഠമായിരിക്കും' എന്നാണു 1991ലെ തിരഞ്ഞടുപ്പ് നിയമ (തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ സേവന നിബന്ധനകളും പ്രവര്‍ത്തനങ്ങളും) ത്തിലെ പത്താം വകുപ്പ് പറയുന്നത്. ''ഏതെങ്കിലും വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മറ്റു തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനനുസരിച്ച് തീരുമാനമെടുക്കും'' എന്ന് ഈ വ്യവസ്ഥയില്‍ പറയുന്നു.
എന്നാല്‍ കമ്മിഷനില്‍ രണ്ടു കമ്മിഷണര്‍മാര്‍ മാത്രമുള്ളപ്പോള്‍ അഭിപ്രായഭിന്നതകളില്‍ ആരുടെ വശമാണ് നടപ്പാക്കപ്പെടുകയെന്നതു സംബന്ധിച്ച് നിയമം അവ്യക്തമാണ്. അതിനാല്‍, രണ്ട് കമ്മിഷണറില്‍ ഒരാള്‍ മാത്രം അംഗീകരിച്ച സത്യവാങ്മൂലവും എസ്എല്‍പിയും കമ്മിഷന്റെ വീക്ഷണമായി കണക്കാക്കപ്പെടുമോ ഇല്ലയോ എന്നത് വ്യക്തമല്ല.
പ്രചാരണ റാലികളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനാണ് മദ്രാസ് ഹൈക്കോടതിക്കെതിരെ ഏപ്രില്‍ 26 ന് കടുത്ത വിമര്‍ശനമുന്നയിച്ചത്. ''ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളായ ഒരേയൊരു സ്ഥാപനം'' എന്ന കാരണത്താല്‍ കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാത്രമേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവൂയെന്നും കോടതി നടപടികള്‍ക്കിടെ നടത്തിയ വാക്കാലുള്ള പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വിലക്കണമെന്നുമായിരുന്നു കമ്മിഷന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി അപേക്ഷ സ്വീകരിച്ചില്ല. തുടര്‍ന്ന് കമ്മിഷന്‍ പ്രത്യേക അവധി അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കേസുകള്‍ കേള്‍ക്കുന്നതിനിടെ ജഡ്ജിമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ വലിയ പൊതുതാല്‍പര്യത്തിലാണെന്നും അവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്നും തിങ്കളാഴ്ച വാദം കേട്ട സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.