/indian-express-malayalam/media/media_files/uploads/2023/05/Karnataka-CM-1.jpg)
സിദ്ധരാമയ്യ (ഇടത്), ഡി കെ ശിവകുമാര്‍ (വലത്)
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ട് നാലാം ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരാകുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുന്നു. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി കെ ശിവകുമാറും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. ഇരുവരും ഇന്നലെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുമായും ചര്‍ച്ച നടത്തിയിരുന്നു. രാഹുലുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായതിന് ശേഷം വൈകുന്നേരത്തോടെ പ്രഖ്യാപനമുണ്ടായേക്കും.
എംഎല്‍എമാരുടെ താല്‍പ്പര്യത്തിന് അനുശ്രിതമായി തീരുമാനമെടുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍ ഹൈക്കമാന്‍ഡിനുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്നാണ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. എംഎല്‍എമാരില്‍ ഭൂരിഭാഗവും സിദ്ധരമായ്യക്കൊപ്പമാണ്. എന്നാല്‍ ശിവകുമാറിന്റെ കഠിനാധ്വാനമാണ് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തതെന്നാണ് ഒരുപക്ഷം അവകാശപ്പെടുന്നത്.
അതേസമയം, കഴിഞ്ഞ തവണ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്നടിഞ്ഞതിന്റെ കാരണം സിദ്ധരമയ്യയാണെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. കാലുമാറിയ 17 എംഎല്‍എമാരില്‍ ഉള്‍പ്പെട്ട ഡോ. കെ സുധാകറും എസ് ടി സോമശേഖറുമാണ് സിദ്ധരാമയ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യക്കും അവശേഷിക്കുന്ന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറിനും നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ സമവായത്തിലെത്താനായൊ എന്നതില്‍ വ്യക്തതയില്ല. ശിവകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഡല്‍ഹിയിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.