/indian-express-malayalam/media/media_files/uploads/2018/11/pa-ranjith.jpg)
തഞ്ചാവൂര്‍: തമിഴ് ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവർത്തിമാരിൽ ഒരാളായിരുന്ന രാജ രാജ ചോളനെതിരെ പരാമര്‍ശം നടത്തിയ ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ കേസെടുത്തു. ദലിതന്റെ ഭൂമികള്‍ പിടിച്ചെടുത്ത് അവര്‍ക്കുണ്ടായിരുന്ന എല്ലാ അധികാരവും ഇല്ലാതാക്കിയത് രാജരാജ ചോളന്‍ ഒന്നാമനായിരുന്നെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തമിഴ് ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തത്.
മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) (1) എന്നീ വകുപ്പുകള്‍ ചുമത്തി തിരുപ്പനന്താല്‍ പൊലീസാണ് കേസെടുത്തത്. രഞ്ജിത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും നടക്കുന്നതിനിടെയാണ് പൊലീസ് കേസ് എടുത്തത്.
ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദലിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ രഞ്ജിത് നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. രാജരാജ ചോളന്റെ കാലത്താണ് ദലിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കിയതെന്ന് നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്ത് പറഞ്ഞിരുന്നു. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദലിതരുടേതാണ്. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
Read More: ജാതിയുടെ ഭൂതക്കണ്ണാടികള്‍: പാ രഞ്ജിത് പറയുന്നു
'തഞ്ചാവൂര്‍ ഡെല്‍റ്റ പ്രദേശത്ത് ഞങ്ങള്‍ക്ക് (ദലിതര്‍ക്ക്) ഉണ്ടായിരുന്ന ഭൂമി ഗൂഢാലോചനയിലൂടെ പിടിച്ചെടുത്തത് അദ്ദേഹത്തിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ ഭരണത്തിലാണ് കീഴ്ജാതിക്കാരെ അടിച്ചമര്‍ത്തല്‍ നടന്നത്. 26 പേരെയോളം കോലാര്‍ സ്വര്‍ണഖനിയില്‍ വിറ്റു. അക്കാലത്തും ജാതിവിവേചനം നടന്നിട്ടുണ്ട്,' പാ രഞ്ജിത് പറഞ്ഞു.
ഈ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ചോള രാജാവിനെ അപമാനിക്കുന്നത് വഴി ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും വികാരം രഞ്ജിത് വ്രണപ്പെടുത്തിയെന്നായിരുന്നു വിമര്‍ശനം. ചിലര്‍ അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ അനുകൂലിച്ചും ഏറെ പേര്‍ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ നിലപാടുമായി രംഗത്തുവരുന്ന സംവിധാകരില്‍ ഒരാളാണ് പാ രഞ്ജിത്. ദലിത്, അംബേദ്കര്‍ ചിന്താധാരയുടെ ശക്തനായ വക്താക്കളില്‍ ഒരാളാണ് അദ്ദേഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.