/indian-express-malayalam/media/media_files/uploads/2020/01/JNU-Student.jpg)
ന്യൂഡല്‍ഹി: അക്രമ സംഭവങ്ങളെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികള്‍ മടങ്ങുന്നു. പലരും ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി. ഇന്ന് ക്യാംപസ് വിടുമെന്ന് മറ്റ് ചില വിദ്യാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട്. വലിയ ആശങ്കയിലാണ് വിദ്യാര്‍ഥികളെല്ലാം.
ഭയം കാരണം താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഒരു വിദ്യാര്‍ഥിനി പറഞ്ഞു. ആയുധങ്ങളുമായി പുറത്തുനിന്നു എത്തിയ ആളുകളാണ് ക്യാംപസില്‍ കലാപം അഴിച്ചുവിട്ടതെന്നും ക്യാംപസിലെ സ്ഥിതി വളരെ മോശമാണെന്നും വിദ്യാര്‍ഥിനി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും ക്യാംപസില്‍ വലിയ ആശങ്കയിലാണ്. എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെടുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
Read Also: ക്യാംപസുകളില്‍ രക്തം വീഴ്ത്തുന്ന ആപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം: പിണറായി
ജെഎന്‍യു അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സര്‍വകലാശാലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് ജെഎന്‍യുവില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. പ്രധാന കവാടത്തില്‍ അടക്കം കനത്ത പൊലീസ് കാവലുണ്ട്.
ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരിക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയു വിദ്യാർഥി സംഘടന അവകാശപ്പെട്ടു. എന്നാല്‍ എബിവിപി ഇത് നിഷേധിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.