/indian-express-malayalam/media/media_files/uploads/2019/09/aishe.jpg)
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അക്രമികള്‍ അഴിഞ്ഞാടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിക്കാതെ ഡല്‍ഹി പൊലീസ്. രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിട്ടും അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, സമാധാനപരമായി ക്യാംപസില്‍ സമരം ചെയ്തിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസഡിന്റ് ഐഷി ഘോഷിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജനുവരി നാലിന് ക്യാംപസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസ്. സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമാണ് എഫ്ഐആര്‍.
Read Also: Horoscope Today January 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
യൂണിയൻ അംഗങ്ങൾക്കെതിരെ ജെഎൻയു അധികൃതർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓൺലെെൻ രജിസ്ട്രേഷൻ താറുമാറാക്കാൻ നടത്തിയ നീക്കങ്ങളാണ് ക്യാംപസിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു. ക്യാംപസിൽ അക്രമം നടത്തിയവർക്കെതിരെ അധികൃതർ ഒരക്ഷരം മിണ്ടിയിട്ടുമില്ല.
അതേസമയം, ക്യാംപസിനുള്ളിൽ നടന്ന അക്രമങ്ങളിൽ പരുക്കേറ്റ ഐഷി ഘോഷ് സാരമായ പരുക്കേറ്റിരുന്നു. ഐഷിയുടെ തലയ്‌ക്കും കെെക്കുമാണ് പരുക്കേറ്റത്. ആശുപത്രിയിൽ നിന്ന് ഐഷി വീണ്ടും സമരപന്തലിലെത്തി. അക്രമങ്ങൾക്ക് പിന്നിൽ എബിവിപിയും സംഘപരിവാർ സംഘടനകളുമാണെന്ന് ഐഷി ആരോപിച്ചു. ക്യാംപസിൽ നടന്ന അക്രമങ്ങൾ ആസൂത്രിതമാണെന്നും ഡൽഹി പൊലീസ് ഒത്തുകളിച്ചെന്നും ഐഷി ആരോപിച്ചു. ഐഷയുടെ തലയിൽ 16 തുന്നലുകളുണ്ട്. ഇടത് കയ്യിൽ സാരമായ പരുക്കേറ്റിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു.
വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന് മര്‍ദനമേറ്റത്. ‘ആരും ഭയപ്പെടരുത്, സംയമനം പാലിക്കണം’ എന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു ഐഷ. അതിനിടയിലാണ് അക്രമി സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഐഷയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.