/indian-express-malayalam/media/media_files/uploads/2019/08/jammu-kashmir.jpg)
ശ്രീനഗര്‍: ശ്രീനഗറില്‍ വീണ്ടും നിരോധനാജ്ഞ. നിയന്ത്രണങ്ങളില്‍ ഇളവുകളോടെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കര്‍ഫ്യു പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
ആളുകള്‍ കൂട്ടം കൂടരുതെന്നും വീടുകളിലേക്ക് മടങ്ങണമെന്നും പൊലീസ് അറിയിച്ചു. കടകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബാരാമുള്ളയിലും ശ്രീനഗറിലും കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. അതേസമയം, ശ്രീനഗറില്‍ പതിനായിരം പേര്‍ പങ്കെടുത്ത റാലി നടന്നെന്ന വാര്‍ത്ത ആഭ്യന്തര മന്ത്രാലയം നിരസിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് 370-ാം വകുപ്പ് റദ്ദാക്കുന്നതില്‍ തനിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അമിത് ഷാ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി കശ്മീരില്‍ ഭീകരവാദം കുറയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് വികസനത്തിലേക്കുള്ള വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘അത് നേരത്തെ ചെയ്യേണ്ടതായിരുന്നു’; 370-ാം വകുപ്പ് റദ്ദാക്കിയതിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് അമിത് ഷാ
'ഭരണഘടനയിലെ 370-ാം വകുപ്പ് നേരത്തെ റദ്ദാക്കേണ്ടതായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് 370-ാം വകുപ്പ് റദ്ദാക്കി കഴിഞ്ഞുള്ള കാര്യങ്ങളെ ഓര്‍ത്ത് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. എനിക്കുറപ്പാണ് കശ്മീരില്‍ ഭീകരവാദം അവസാനിക്കും, ഇത് വികസനത്തിലേക്കുള്ള വഴിയൊരുക്കും,' അമിത് ഷാ ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ലമെന്റ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്ന പ്രമേയം പാസാക്കിയത്. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയത്. ലോക്സഭയിലും സര്‍ക്കാരിന് കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. ഇതോടൊപ്പം തന്നെ ജമ്മു കശ്മീരിനെ വിഭജിച്ച രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള ബില്ലും പാര്‍ലമെന്റ് പാസാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.