/indian-express-malayalam/media/media_files/uploads/2019/08/Chidambaram.jpg)
ന്യൂഡല്‍ഹി: ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ മൂന്ന് വരെ ചിദംബരം തിഹാര്‍ ജയിലില്‍ തുടരണം. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.
സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടരുതെന്ന് ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം. സെപ്റ്റംബർ 19 വരെയായിരുന്നു ജുഡീഷ്യൽ കസ്റ്റഡി. തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരമിപ്പോൾ ഉള്ളത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിനുള്ളത്.
800 തടവുകാരാണ് ജയില്‍ നമ്പര്‍ ഏഴില്‍ ഉള്ളത്. ജയിലിലേക്ക് മരുന്നുകളെല്ലാം കൊണ്ടുപോകാന്‍ കോടതി ചിദംബരത്തിന് അനുമതി നല്‍കിയിരുന്നു. രാവിലെ ആറിന് ഉറക്കമുണര്‍ന്നാല്‍ തടവുകാര്‍ക്കായി ചായയും രണ്ട് ബിസ്‌ക്കറ്റും നല്‍കും. രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണ സമയത്ത് ലൈബ്രറിയില്‍ പേകാനും മുറ്റത്ത് ഉലാത്താനും സൗകര്യമുണ്ട്. ജയില്‍ അധികാരിയുടെ അനുമതിയോടെ ചിദംബരത്തിന് വീട്ടില്‍ നിന്ന് അത്യാവശ്യമുള്ള പുസ്തകങ്ങള്‍ കൊണ്ടുവരാനും വായിക്കാനും സാധിക്കും. കുടുംബാംഗങ്ങള്‍ അടക്കം ദിവസത്തില്‍ 10 പേര്‍ക്ക് ചിദംബരത്തെ ദിവസവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.