/indian-express-malayalam/media/media_files/uploads/2020/01/K-Sivan.jpg)
ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ മൂന്നാം പതിപ്പിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ മാധ്യമങ്ങളോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്ന ഗഗൻയാൻ പദ്ധതിക്ക് നാലുപേരെ തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.
''ചന്ദ്രയാൻ-3 ന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 14-16 മാസത്തിനുളളിൽ പദ്ധതി പൂർത്തിയാകും. 2021 ൽ ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ കഴിഞ്ഞേക്കും,'' കെ.ശിവൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും ചന്ദ്രയാൻ-2 പദ്ധതി വിജയകരമായിരുന്നു. ചന്ദ്രയാൻ-2 വിലെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇത് ഏഴു വർഷം കൂടി സയൻസ് ഡാറ്റകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-2 വിനു വേണ്ടി 250 കോടി രൂപ ചെലവായെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സൈന്യം രാഷ്ട്രീയത്തില്‍നിന്ന് വളരെ, വളരെ അകലെ: ബിപിന്‍ റാവത്ത്
ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ഇന്ത്യ ലക്ഷ്യം വച്ചത്. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു ലക്ഷ്യം. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു കുതിച്ചുയര്‍ന്നത്.
വിക്ഷേപിച്ച് 29 ദിവസത്തിനുശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായിരുന്നു സോഫ്റ്റ് ലാൻഡിങ്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍നിന്നു 2.1 കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഇതേത്തുടർന്ന് നിർദിഷ്ട ലക്ഷ്യത്തിൽനിന്ന് 500 മീറ്റർ അകലെ വീണ് വിക്രം ലാന്‍ഡർ ഇടിച്ചിറങ്ങി തകർന്നു.
രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഭൂമി ഏറ്റെടുക്കുന്നത് ആരംഭിച്ചതായി കെ.ശിവൻ പറഞ്ഞു. ചന്ദ്രയാൻ-3 വിനൊപ്പം ഗഗൻയാൻ പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. മൂന്നു ബഹിരാകാശ യാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കാനുളള ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ഗഗൻയാൻ. ജനുവരി മൂന്നാം വാരം തിരഞ്ഞെടുത്ത നാലു ബഹിരാകാശ യാത്രികർക്ക് റഷ്യയിൽ പരിശീലനം തുടങ്ങുമെന്നും കെ.ശിവൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.