/indian-express-malayalam/media/media_files/uploads/2019/12/pic-1-3.jpg)
ന്യൂഡൽഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് അന്താരാഷ്‌ട്ര നാണ്യനിധി(ഐഎംഎഫ്). നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവാണ് ഇതിനു കാരണമെന്നും നികുതി വരുമാനം കുറഞ്ഞതും ഇന്ത്യയ്‌ക്ക് തിരിച്ചടിയായെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിൽ വേഗതയിൽ വളർന്നുകൊണ്ടിരുന്ന സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇനി കരകയറാൻ വലിയ മാറ്റങ്ങൾ ആവശ്യമാണ്. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നും അടിയന്തിര നടപടികൾ ആവശ്യമാണെന്നും ഐഎംഎഫ് വ്യക്തമാക്കി.
ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയ ശേഷം “ഇന്ത്യ ഇപ്പോൾ കാര്യമായ സാമ്പത്തിക മാന്ദ്യത്തിലാണ്”, ഐഎംഎഫ് ഏഷ്യ, പസഫിക് വകുപ്പിലെ റനിൽ സാൽഗഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിലെ മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതിനും ഉയർന്ന വളർച്ചാ പാതയിലേക്ക് മടങ്ങാനും ഇന്ത്യ അടിയന്തരമായി നയപരമായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. കടബാധ്യത കൂടിയ സാഹചര്യത്തിൽ വളർച്ചയെ സഹായിക്കുന്ന തരത്തിൽ കൂടുതൽ പണം ചെലവഴിക്കാൻ സർക്കാരിന് പരിമിതികളുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.
Read More: ജാർഖണ്ഡ്: ഒരു വർഷത്തിനുള്ളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ട അഞ്ചാമത്തെ സംസ്ഥാനം
വിചാരിച്ചതിലും ആഴമേറിയതാണ് ഇന്ത്യയിലെ സാമ്പത്തികമാന്ദ്യമെന്ന് ഫെഡറേഷൻ ഓഫ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് നേരത്തേ പറഞ്ഞിരുന്നു.
സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതും നിഷ്ക്രിയ ആസ്തികൾ വർധിക്കുന്നതും വലിയ പ്രശ്നങ്ങളാണെന്നും ഗീത ഗോപിനാഥ് പറഞ്ഞിരുന്നു. വളർച്ച മന്ദഗതിയിലാകുമെന്നാണ് കരുതിയതെങ്കിലും ഇപ്പോഴത്തെ കണക്കുകൾ അത്ഭുതപ്പെടുത്തുന്നു. നിക്ഷേപത്തിലും ഉപഭോഗ വളർച്ചയിലും കുറവ് വന്നുവെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടിയിരുന്നു.
ഒക്ടോബറിലെ ഐഎംഎഫ് 2019 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സാമ്പത്തിക വളർച്ച 6.1 ശതമാനമായി കുറച്ചിരുന്നു. റിസർവ് ബാങ്ക് (ആർബിഐ) ഈ വർഷം പ്രധാന വായ്പാ നിരക്ക് അഞ്ച് തവണ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചിരുന്നു, ഉപഭോക്തൃ ആവശ്യവും ഉൽപ്പാദനവും പ്രതിസന്ധിയിലായതോടെ വളർച്ചാനിരക്ക് 6.1 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചിരുന്നു. സാമ്പത്തിക മാന്ദ്യം തുടരുകയാണെന്നും ഇന്ത്യയുടെ വളർച്ചാനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകുമെന്ന് സൽഗാഡോ സൂചിപ്പിച്ചു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ജൂലൈ-സെപ്റ്റംബർ കാലയളവിൽ ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇത് ഒരു വർഷം മുമ്പുണ്ടായിരുന്ന 7 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.