/indian-express-malayalam/media/media_files/uploads/2021/05/UNHRC.jpg)
ന്യൂഡല്‍ഹി: ഗാസയിലെ പുതിയ അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണ കമ്മിഷന്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി) പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. ഗാസയിലെ മാത്രമല്ല, പലസ്തീന്‍ പ്രദേശങ്ങളിലെയും ഇസ്രായേലിലെയും ആസൂത്രിത ദുര്‍വിനിയോഗത്തെക്കുറിച്ച് അന്വേഷണത്തിനു നിര്‍ദേശിക്കുന്നതായിരുന്നു പ്രമേയം.
ഇന്ത്യയ്‌ക്കൊപ്പം മറ്റു 13 രാജ്യങ്ങളും ജനീവയില്‍ നടന്ന പ്രമേയ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 24 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഒമ്പത് അംഗങ്ങള്‍ എതിര്‍ത്തു.
ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, നേപ്പാള്‍, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, ദക്ഷിണ കൊറിയ എന്നിവയാണ് വിട്ടു പ്രമേയത്തില്‍നിന്നു വിട്ടുനിന്ന മറ്റ് രാജ്യങ്ങള്‍. പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, റഷ്യ, ജര്‍മനി എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ യുകെ, ഓസ്ട്രിയ ഉള്‍പ്പെടെുള്ള രാജ്യങ്ങള്‍ എതിര്‍ത്തു.
ഫലസ്തീനുവേണ്ടി വ്യക്തമായ രീതിയില്‍ എപ്പോഴും ശബ്ദമുയര്‍ത്തിരുന്ന സ്ഥാനത്തുനിന്നാണ് ഇന്ത്യയുടെ നിലപാട് മാറ്റം. അർഹമായ പലസ്തീന്‍ ആവശ്യത്തിനു ശക്തമായ പിന്തുണ എന്ന സ്ഥിരം പ്രയോഗം ഇന്ത്യയുടെ മുന്‍കാല പ്രസ്താവനകളുടെ ഭാഗമായിരുന്നു. എന്നാല്‍ 27നു യുഎന്‍എച്ച്ആര്‍സിയില്‍ നടത്തിയ പ്രസ്താവനയില്‍ ഈ പ്രയോഗം ഉണ്ടായിരുന്നില്ല. പലസ്തീനില്‍നിന്ന് ഇസ്രായേലിലേക്കുള്ള ഇന്ത്യയുടെ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
മേയ് 16 ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസ്താവനയില്‍ നടത്തിയ പ്രസ്താവനയിലും ഇന്ത്യ പഴയ നിലപാട് ആവര്‍ത്തിച്ചിരുന്നു. ''അർഹമായ പലസ്തീന്‍ ആവശ്യത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശക്തമായ പിന്തുണയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഞാന്‍ ആവര്‍ത്തിക്കുന്നു,'' എന്നാണ് അന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞത്.
Also Read: യുഎയിൽ പ്രതിദിന കേസുകളിൽ വർധനവ്; ഒരു മാസത്തിന് ശേഷം 2000 കടന്നു
എന്നാല്‍ 20ന് ഇന്ത്യയുടെ നിലപാടില്‍ ആദ്യമായി മാറ്റം കണ്ടു. 20നു യുഎഎന്‍ പൊതുസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി നടത്തിയ പ്രസ്താവനയില്‍ 'അർഹമായ പലസ്തീന്‍ ആവശ്യത്തിനുള്ള ശക്തമായ പിന്തുണ' എന്ന പ്രയോഗം പരാമര്‍ശിച്ചില്ല. പകരം, സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും വര്‍ഷങ്ങളായി താമസിക്കുന്ന കാഴ്ചപ്പാടിന് അനുസൃതമായി, അക്രമങ്ങള്‍ അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനം തേടാനുമുള്ള ക്വാര്‍ട്ടറ്റിന്റേത് ഉള്‍പ്പെടെയുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നവെന്നാണ് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞത്.
27 ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസ്താവനയിലും സ്ഥിരം വാചകം ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഒഴിവാക്കി. ''നേരിട്ടുള്ളതും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകളിലൂടെ നേടിയ ഇരു രാജ്യമെന്ന പരിഹാരം മാത്രമാണ് പ്രശ്‌നത്തില്‍ അന്തിമ പരിഹാരമെന്ന് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.അത് ഇസ്രായേലിലെയും പലസ്തീനിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതുമായ ശാശ്വത സമാധാനം നല്‍കും,'' അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.