/indian-express-malayalam/media/media_files/uploads/2019/05/Priyanka-and-Rahul-Gandhi.jpg)
Priyanka Gandhi and Rahul Gandhi
ന്യൂഡല്‍ഹി: ഏതെങ്കിലും നേതാവിന്റെ ശബ്ദത്തില്‍ സാധാരണക്കാരായ ജനങ്ങളുടെ സ്വരം താഴ്ന്നുപോയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മെയ് 23 ന് ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ജനങ്ങളുടെ നേതാക്കളാകണമെന്ന് പ്രിയങ്ക
മോദിയോ മറ്റേതെങ്കിലും നേതാക്കളാകട്ടെ, ജനങ്ങളുടെ വേദനയെ കുറിച്ച് സംസാരിച്ചില്ലെങ്കില്‍, ജനങ്ങളുടെ ശബ്ദം കേള്‍ക്കാതെ പോകുകയാണെങ്കില്‍ അതിന്റെ പരിണിത ഫലങ്ങള്‍ നേതാക്കള്‍ തന്നെ അനുഭവിക്കേണ്ടി വരും. ജനങ്ങള്‍ക്ക് ഇതേ കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read More: ‘ബിജെപി നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടി’: പ്രിയങ്ക ഗാന്ധി
മോദി ജനങ്ങളുടെ വേദനയെ കുറിച്ച് സംസാരിക്കുന്നില്ല
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ വലിയ തോതില്‍ ജനരോഷത്തിന് കാരണമായി. ജനങ്ങള്‍ക്കിടയില്‍ വേദനകള്‍ സമ്മാനിച്ചു. ഇതിനുള്ള മറുപടി ജനങ്ങള്‍ തന്നെ നല്‍കും. എവിടെയെല്ലാം പോയോ അവിടെയെല്ലാം താന്‍ കണ്ടത് ജനങ്ങളുടെ രോഷവും വേദനയുമാണ്. ജനങ്ങളുടെ വേദനയെ കുറിച്ചൊന്നും മോദി ഇതുവരെ സംസാരിച്ചില്ല" - പ്രിയങ്ക പറഞ്ഞു.
ബിജെപിയുടെ ദേശസ്നേഹം
ദേശസ്‌നേഹമാണ് ബിജെപി തിരഞ്ഞെടുപ്പ് അജണ്ടയായി ചിത്രീകരിക്കുന്നത്. എന്നാല്‍, ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ അതിന് യോജിക്കുന്നതല്ല. ദേശസ്‌നേഹത്തിന്റെ യഥാര്‍ഥ അര്‍ഥമല്ല ബിജെപിയുടെ പ്രവര്‍ത്തികളിലുള്ളത്. യഥാര്‍ഥ രാജ്യസ്‌നേഹം എന്നത് ജനങ്ങളോടും രാജ്യത്തോടുമുള്ള സ്‌നേഹമാണ്. ഒന്നിനെയും സ്‌നേഹിക്കാത്ത, ബഹുമാനിക്കാത്ത നിലപാടാണ് ബിജെപിക്കുള്ളതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബിജെപി ജനങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നില്ലെന്നും പ്രിയങ്ക തുറന്നടിച്ചു.
Read More: ‘ജനങ്ങളെ മാത്രമല്ല പാമ്പുകളെയും കൈയ്യിലെടുക്കാൻ പ്രിയങ്കയ്ക്കറിയാം’; വീഡിയോ
യഥാർഥ രാജ്യസ്നേഹം
"ജനങ്ങള്‍ സംസാരിക്കുമ്പോള്‍ അവരെ കേള്‍ക്കുകയാണ് യഥാര്‍ഥ രാജ്യസ്‌നേഹം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് യഥാര്‍ഥ രാജ്യസ്‌നേഹം. ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് രാജ്യസ്‌നേഹം. അല്ലാതെ, അവയെ ദുര്‍ബലപ്പെടുത്തുന്നതല്ല" - പ്രിയങ്ക പറഞ്ഞു.
ബിജെപിയുടെ ജനാധിപത്യ രഹിതമായ നിലപാടുകൾ
തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയെല്ലാം ബിജെപി ലക്ഷ്യം വയ്ക്കുകയാണ്. അത് ബിജെപിയുടെ അജണ്ടയാണ്. ജനാധിപത്യരഹിതമായ മനസില്‍ നിന്നാണ് അത് വരുന്നത്. തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന യുപിയിലെ അധ്യാപികയെയും ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവിനെയും ബിജെപി ലക്ഷ്യംവയ്ക്കുന്നത് അതുകൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പ്രിയങ്ക പറഞ്ഞത്...
ഉത്തര്‍പ്രദേശില്‍ ബിജെപി നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടിയാണെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ചില സീറ്റുകളില്‍ ബിജെപി വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. കരുത്തരായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ സീറ്റുകളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് പ്രിയങ്ക പറഞ്ഞു.
പല സ്ഥാനാര്‍ഥികളും ബിജെപി വോട്ട് പോലും സ്വന്തമാക്കാന്‍ കഴിവുള്ളവരാണെന്നും പ്രിയങ്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അവസ്ഥ അതിദാരുണമായിരിക്കുമെന്ന് പ്രിയങ്ക അവകാശപ്പെട്ടു. യുപിയില്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കും. അത് വളരെ പരിതാപകരമായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. യുപിയിലെ എസ്.പി – ബി.എസ്.പി – ആര്‍എല്‍ഡി സഖ്യവുമായി മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.