/indian-express-malayalam/media/media_files/uploads/2022/01/Haryana-Landslide.jpg)
ചണ്ഡിഗഡ്: ഹരിയാന ഭിവാനി ജില്ലയിലെ ഖനനപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേർ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയിലാണ് അപകടമുണ്ടായത്.
സംഭവത്തിൽ ഇതുവരെ നാലു പേർ മരിച്ചതായി മന്ത്രി അനിൽ വിജ് ട്വീറ്റ് ചെയ്തു. '' ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. എസ് ഡി ആർ എഫ് സംഘത്തെയും ഹിസാറിൽനിന്ന് കരസേനാ യൂണിറ്റിനെയും വിളിച്ചിട്ടുണ്ട്,'' മന്ത്രി ട്വീറ്റിൽ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം ഇതുവരെ അറിവായിട്ടില്ലെന്ന് തോഷാം എംഎല്‍എ കിരണ്‍ ചൗധരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. '' കുറഞ്ഞത് നാലോ അഞ്ചോ തൊഴിലാളികളെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഭവസ്ഥലത്തുനിന്ന് എനിയ്ക്കു ലഭിക്കുന്ന വിവരമനുസരിച്ച് എണ്ണം വര്‍ധിച്ചേക്കാം. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്ന് പ്രദേശത്ത് ഖനനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതാണ്,'' എംഎൽഎ പറഞ്ഞു.
''രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ അലംഭാവത്തിന് ജില്ലാ ഭരണകൂടത്തെയും കുറ്റപ്പെടുത്തേണ്ടതുണ്ട്. ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും വളരെ വൈകിയാണ് അവര്‍ സ്ഥലത്തെത്തിയത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുവദനീയമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല സംസ്ഥാനത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഇത് ഇത്തരം സംഭവങ്ങള്‍ക്കു കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Also Read: തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; അഞ്ചുപേർ മരിച്ചു
''ഏതാനും പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖനന കരാറുകാരന്റെ അഭിപ്രായത്തില്‍, മൂന്ന്-നാല് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാം,'' സംഭവസ്ഥലത്തെത്തിയ ക്യാബിനറ്റ് മന്ത്രി ജെ പി ദലാല്‍ പറഞ്ഞു.
''ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കഴിയുന്നത്ര പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. ജില്ലാ ഭരണകൂടം പൂര്‍ണമായും ദുരന്തനിവാരണത്തിനാവശ്യമായ കാര്യങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കഴിയുന്നത്ര പേരെ രക്ഷിക്കുകയെന്നാണ് ഏക ലക്ഷ്യം. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുമുള്ള നടപടികള്‍ ദ്രുതഗതിയിലാണ്,'' മന്ത്രി പറഞ്ഞു.
Also Read: ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us