/indian-express-malayalam/media/media_files/uploads/2021/01/Narendra-Singh-Tomar.jpg)
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതിന് പിന്നാലെ കാർഷിക നിയമത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം. കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനങ്ങൾ അംഗീകരിച്ച ശേഷം കർഷകരുമായി ഇനി ചർച്ച മതിയെന്നാണ് തീരുമാനമെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
"വിഷയത്തിൽ സർക്കാരിന് മേൽക്കൈ ലഭിച്ചു. കർഷക യൂണിയൻ നേതാക്കൾക്ക് പ്രക്ഷോഭത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു, അതിന്റെ ഫലമാണ് ഈ അക്രമങ്ങളെല്ലാം. അവർ ഈ അവസരത്തിൽ സർക്കാർ വാഗ്‌ദാനങ്ങൾ അംഗീകരിക്കുന്നതാണ് ഉചിതം," വൃത്തങ്ങൾ ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർഷക നേതാക്കൾക്ക് “ധാർമ്മിക അധികാരം” നഷ്ടപ്പെട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ കരുതുന്നു. "സർക്കാർ അവർക്ക് (കർഷക നേതാക്കൾക്ക്) മുന്നിൽ മികച്ചൊരു നിർദേശം വച്ചു, പക്ഷേ അവർ അത് അംഗീകരിച്ചില്ല. അവർക്ക് നല്ലൊരു അവസരം നഷ്ടപ്പെട്ടു. അവർക്ക് (ഇപ്പോൾ) ധാർമ്മിക അധികാരം നഷ്ടപ്പെട്ടു. ഇപ്പോൾ, അവർ ആ നിർദേശം സ്വീകരിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റൊരു നിർദേശവുമായി വരുന്നുണ്ടോ എന്ന് കണ്ടറിയണം, ”കേന്ദ്രവും കർഷക യൂണിയനുകളുടെ പ്രതിനിധികളും തമ്മിലുള്ള ചർച്ച പുനഃരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് വൃത്തങ്ങൾ പറഞ്ഞു.
Read More: സംയുക്ത കിസാൻ മോർച്ചയ്ക്കുള്ളിൽ വിള്ളൽ; പാർലമെന്റ് മാർച്ചിൽ നിന്നും പിന്മാറി
നിയമങ്ങൾ റദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിന്നപ്പോൾ, തുടക്കത്തിൽ കടുത്ത നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ ജനുവരി 20 ന് നിയമങ്ങൾ തൽക്കാലം നടപ്പാക്കില്ലെന്ന് അറിയിച്ചിരുന്നു. 18 മാസത്തേക്ക് നിയമങ്ങൾ നടപ്പാക്കില്ലെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. നിയമങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ ഒരു സംയുക്ത സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കർഷകർ ഈ വാഗ്‌ദാനം നിരസിക്കുകയും പ്രതിഷേധം തുടരാൻ തീരുമാനിക്കുകയുമായിരുന്നു.
എന്നാൽ ട്രാക്ടർ റാലി അക്രമത്തിലേക്ക് വഴിമാറിയതോടെ കർഷകർക്കെതിരെ അത് ആയുധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. രണ്ട് കർഷക യൂണിയനുകൾ സംയുക്ത കൂട്ടായ്മയായ കിസാൻ മോർച്ചയിൽ നിന്ന് പിന്മാറി. ഇതോടെ ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാർലമെന്റ് മാർച്ച് മാറ്റിവച്ചതായും കിസാൻ മോർച്ച ബുധനാഴ്ച വ്യക്തമാക്കി.
ബികെയു (ഭാനു), രാഷ്ട്രീയ കിസാൻ മസ്ദൂർ സങ്കടനുമാണ് ഡൽഹി അതിർത്തിയിലെ പ്രതിഷേധത്തിൽനിന്ന് പിന്മാറിയത്. അതേസമയം, പ്രതിഷേധം തുടരുമെന്നും ജനുവരി 30ന് രാജ്യവ്യാപകമായി പ്രതിഷേധ കൂട്ടായ്മകളും പട്ടിണി സമരങ്ങളും സംഘടിപ്പിക്കുമെന്ന് കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു. ചൊവ്വാഴ്ച നടന്ന അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നും റാലി സംഘർഷത്തിലേക്ക് വഴിമാറാൻ കാരണം പൊലീസാണെന്നും കർഷക സംഘടനകൾ ആരോപിച്ചിരുന്നു.
പ്രക്ഷോഭത്തിൽനിന്ന് കൂടുതൽ യൂണിയനുകൾ മാറുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു. കർഷക യൂണിയനുകൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ തുറന്നുകാട്ടാനുള്ള പ്രചാരണമാണ് പാർട്ടി നടത്തുന്നതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.