/indian-express-malayalam/media/media_files/uploads/2020/06/indian-army.jpg)
ന്യൂഡൽഹി: ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചേർന്ന മേജർ ജനറൽതല ഉഭയകക്ഷി ചർച്ച തീരുമാനത്തിലെത്താതെ പിരിഞ്ഞു. ഇരു പക്ഷങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചർച്ച പരാജയപ്പെട്ടു. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനു സമീപം തുടരുന്ന സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ ചേർന്ന രണ്ടാമത്തെ മേജർ ജനറൽതല ചർച്ചയാണിത്.
16 ബിഹാർ കമാൻഡിങ് ഓഫീസർ കേണൽ ബി.സന്തോഷ് ബാബു ഉൾപ്പെടെ 20 സൈനികരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനു ശേഷം മേഖലയിൽ വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. ഇന്നത്തെ ചർച്ചയോടെ സംഘർഷാവസ്ഥയിൽ അയവ് വന്നിട്ടുണ്ട്. അതേസമയം, ഗുരുതരമായി പരുക്കേറ്റ മറ്റ് 18 സൈനികരെ ലേയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. നിസാര പരുക്കുകളോടെ 58 പേരെ ടാങ്‌സെയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More: ഗല്‍വാന്‍ സംഘര്‍ഷം: എത്ര ഗുരുതരമാണ് സാഹചര്യം?, ഭാവിയെന്താകും?
അതിനിടെ, മേഖലയിലെ സൈനിക യൂണിറ്റുകളോട് എന്തിനും സജ്ജമായി നിൽക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ചൈന അതിർത്തിയിലെ ഉയർന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൈനിക വിന്യാസം ആവശ്യമായി വന്നാൽ അതിനായി സജ്ജമായിരിക്കാനാണ് സർക്കാരിന്റെ നിർദേശം.
ഗൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സൈനികരുടെ മരണത്തിലേക്കടക്കം നയിച്ച സംഘർഷങ്ങളുണ്ടായത്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട കാലയളവിനിടെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ മേഖലയിൽ ഇതാദ്യമായാണ് സ്ഥിതിഗതികൾ ഇത്രയും വഷളാവുന്നത്.
ഇരുവശത്തും ആളപായമുണ്ടെന്ന് സൈന്യം അറിയിച്ചു. എന്നാൽ പീപ്പിൾസ് ലിബറേഷൻ ആർമിക്കുണ്ടായ നാശ നഷ്ടങ്ങളെക്കുറിച്ച് ചൈന നിശബ്ദത പുലർത്തുകയാണ്.
Read More: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: അവസാന വെടിവയ്പ് 1967ല്‍, നാഥു ലയില്‍ സംഭവിച്ചത് എന്ത്?
ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ 20 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഗൽവാനിലെ സൈനിക സംഘത്തെ പിരിച്ചുവിട്ടതായും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
"2020 ജൂൺ 15നും 16നും ഇടയിലുള്ള രാത്രി ഏറ്റുമുട്ടിയ ഗൽവാൻ പ്രദേശത്ത് നിന്ന് ഇന്ത്യൻ, ചൈനീസ് സൈനികർ പിരിഞ്ഞുപോയി. 17 ഇന്ത്യൻ സൈനികർക്ക് സംഘർഷ സ്ഥലത്ത് ഗുരുതരമായി പരുക്കേൽക്കുകയും പൂജ്യം ഡിഗ്രിയിലും കുറഞ്ഞ താപനിലയുള്ള ഉയർന്ന പ്രദേശങ്ങളിൽ അവർ മരണത്തിന് കീഴ്പ്പെടുകയും ചെയ്തു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. രാജ്യത്തിന്റെ പരമാധികാരവും ഭൂമിശാസ്ത്രപരമായ സമഗ്രതയും സംരക്ഷിക്കാൻ ഇന്ത്യൻ സേന പ്രതിജ്ഞാബദ്ധരാണ്,”കരസേന പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയോ ചൈനയുടെയോ സൈനികർ കൊല്ലപ്പെടുന്നത്. 1975 ൽ അരുണാചൽ പ്രദേശിൽ ഒരു ഇന്ത്യൻ പട്രോളിങ് സംഘത്തിനു നേർക്ക് നടന്ന ചൈനീസ് ആക്രമണത്തിൽ ആൾനാശമുണ്ടായിരുന്നു. 1967 ൽ സിക്കിമിലെ നാഥു ലയിൽ അക്രമാസക്തമായ ഏറ്റുമുട്ടലിൽ 88 ഇന്ത്യൻ സൈനികരും മുന്നൂറിലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Read More: India-China border faceoff: Major Generals hold talks on ground, all units placed on alert
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.