/indian-express-malayalam/media/media_files/IPPeJiEmIsmPnKFp4TuU.jpg)
തങ്ങൾക്കെതിരായ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നതായി പഠനം കണ്ടെത്തി
പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുന്ന വ്യക്തിയുടെ ലിംഗഭേദം കേസിന്റെ ഫലം നിർണ്ണയിക്കുന്നുണ്ടോ?
ഹരിയാനയിലെ നാല് ലക്ഷത്തിലധികം എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ, തങ്ങളുടെ സ്ത്രീ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി കേസുകൾ രജിസ്റ്റർ ചെയ്യുന്ന പുരുഷ പരാതിക്കാർക്ക്, സ്ത്രീ പ്രാഥമിക പരാതിക്കാരിയാകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന "ബാധ്യതകളോ ഒഴിവാക്കലുകളോ" നേരിടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.
പഠന വിധേയമാക്കിയ നാല് ലക്ഷം കേസുകളിൽ ഒമ്പത് ശതമാനം അല്ലെങ്കിൽ 37,637 പരാതികൾ നൽകിയത് സ്ത്രീകളാണ്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ (എൽഎസ്ഇ) പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ നിർവികർ ജസ്സാൽ നടത്തിയ പഠനം ഒക്ടോബറിലെ അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് റിവ്യൂവിവിലാണ് പ്രസിദ്ധീകരിച്ചത്.
മോഷണം മുതൽ കവർച്ച, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വരെ ഉൾപ്പെടുന്ന കേസുകളുമായി ബന്ധപ്പെട്ട് 2015 ജനുവരിക്കും 2018 നവംബറിനും ഇടയിൽ ഹരിയാണയിൽ ഫയൽ ചെയ്ത 4,18,190 എഫ്‌ഐആറുകളാണ് പഠനവിധേയമാക്കിയത്.
പൊലീസ് നടപടികളെയും ജുഡീഷ്യൽ നടപടികളുടെ പരിണത ഫലങ്ങളെയും കുറിച്ചുള്ള ആദ്യ പഠനമാണിത്, എഫ്‌ഐആർ ഫയൽ ചെയ്യുന്നത് മുതൽ കോടതി വിധി വരെയുള്ള കേസുകൾ പഠന വിധേയമാക്കി. നീതി തേടിയുള്ള പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സ്ത്രീകൾ അവകാശനിഷേധവും വിവേചനവും നേരിടുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്താൻ കഴിഞ്ഞു.
ഇ-കോടതിയുടെ വെബ്‌സൈറ്റിൽ കണ്ടെത്തിയ 2.5 ലക്ഷത്തിലധികം എഫ്‌ഐആറുകളെ ഈ പഠനം പരിശോധനവിധേയാക്കി. സ്ത്രീകളുടെ പരാതികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി, അങ്ങനെ ചെയ്യുന്നതിനാൽ, ശിക്ഷാവിധികൾ കുറവാണ് - പരാതിക്കാരായവരിൽ സ്ത്രീകൾ നൽകിയ കേസുകളിൽ അഞ്ച് ശതമാനം മാത്രം കോടതിയിലെത്തുമ്പോൾ പുരുഷന്മാർ പരാതിക്കാരായ കേസുകളിൽ 17.9 ശതമാനം കോടതിയിലെത്തുന്നു.
പുരുഷന്മാരും സ്ത്രീകളും ഫയൽ ചെയ്യുന്ന കേസുകളിലെ ശിക്ഷാവിധിയിലെ ഈ ഭീമമായ വ്യത്യാസം, ഗാർഹിക പീഡന നിയമം അല്ലെങ്കിൽ ബലാത്സംഗ നിയമങ്ങൾ പോലുള്ള സംരക്ഷണ നിയമങ്ങൾ സ്ത്രീകൾ പലപ്പോഴും ദുരുപയോഗം ചെയ്യുന്നു എന്ന ധാരണയെ തള്ളിക്കളയുന്നു.
“ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ജസ്റ്റിസുമാർ ഉൾപ്പെടെ നിരവധി ചർച്ചകൾ നടക്കുന്നു. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലെങ്കിലും ഞാൻ നടത്തിയ പഠനത്തിൽ ദുരുപയോഗത്തിന്റെ കാര്യമായ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല," എന്ന് ഗവേഷകനായ ഡോ.ജസ്സാൽ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
എഫ്‌ഐആറുകളുടെ ഉള്ളടക്കവും പഠനം വിശകലനം ചെയ്തു, പുരുഷന്മാർ ഫയൽ ചെയ്യുന്ന പരാതികളിൽ, മോഷണം, അശ്രദ്ധമായ ഡ്രൈവിങ്, മോഷണം, പൊതുയിടങ്ങളിലെ ലഹരിഉപയോഗം / മദ്യക്കടത്ത്, കള്ളവാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന ശിക്ഷാ വ്യവസ്ഥകൾ ഉണ്ടെന്ന് കണ്ടെത്തി. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498-എ വകുപ്പ്, ഭർത്താവിന്റെ അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നുള്ള ക്രൂരതകൾ കൈകാര്യം ചെയ്യുന്ന കുറ്റങ്ങളാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്.
തങ്ങൾക്കെതിരായ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകൾ (VAW-വയലന്‍സ് അഗൈന്‍സ്റ്റ് വിമെന്‍ കേസുകൾ) എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നതായി പഠനം കണ്ടെത്തി. പൊതുവിൽ എല്ലാ പരാതിക്കാർക്കും ഈ കാത്തിരിപ്പ് സമയം ശരാശരി ഏഴ് മണിക്കൂറാണെങ്കിൽ, തങ്ങൾ നേരിട്ട പീഡനത്തെക്കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകൾക്ക്, കാത്തിരിക്കേണ്ടി വരുന്നത് ശരാശരി ഒമ്പത് മണിക്കൂറാണ്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സ്ത്രീകൾ കൂടുതൽ സമയം എടുക്കുന്നതായും പഠനം കണ്ടെത്തി.
"കുറ്റകൃത്യവും പരാതി രജിസ്റ്റർ ചെയ്യുന്നതും സംബന്ധിച്ച് മൊത്തം കേസുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ (രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയം) ഒരു ദിവസമാണ്. ശരാശരി 28 ദിവസമാണ്. സ്ത്രീകളുടെ കേസുകൾക്കും സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾക്കും ഈ സമയകാലം യഥാക്രമം 69 ഉം 113 ഉം ആണ്," എന്ന് പഠനം കണ്ടെത്തി.
ഭരണഘടനാ കോടതികളിൽ (സുപ്രീം കോടതി, ഹൈക്കോടതി) പോലും, "പെട്ടെന്നുള്ള പ്രതികരണത്തിൽ " ഫയൽ ചെയ്യപ്പെടുന്ന സ്ത്രീകളുടെ പരാതികൾ തള്ളിക്കളയുന്നത് അസാധാരണമല്ല.
സുപ്രീം കോടതി ജസ്റ്റിസുമാരായ ദൽവീർ ഭണ്ഡാരി, കെ.എസ്. രാധാകൃഷ്ണൻ എന്നിവരുടെ ബെഞ്ചിൽ 2010-ൽ ഒരു കേസ് പരിഗണിക്കുമ്പോൾ, "ഈ പരാതികളിൽ ഭൂരിഭാഗവും (സ്ത്രീകൾക്കെതിരായ ബലപ്രയോഗങ്ങളും അതിക്രമങ്ങളും) നിസാരകാര്യങ്ങളുടെ പേരിൽ ഫയൽ ചെയ്യപ്പെടുന്നതാണ് എന്നത് ഒരു സാധാരണ അനുഭവമാണ്," എന്ന് നിരീക്ഷിച്ചു.
ആകസ്മികമായി, 498-A കേസുകളിലെ അറസ്റ്റുകൾക്കുള്ള "മാർഗ്ഗനിർദ്ദേശങ്ങൾ" പുറപ്പെടുവിച്ച 2017 ലെ കേസിൽ സുപ്രീം കോടതി ഉദ്ധരിച്ച നാല് കേസുകളിൽ ഒന്നാണ് 2010ത്തിലെ ഈ വിധി, "വ്യവസ്ഥയുടെ ദുരുപയോഗം ജുഡീഷ്യറിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്."
2017 ലെ വിധി പിന്നീട് 2018 ൽ വിശാല ബെഞ്ച് മാറ്റി.
സാധ്യമായ നയപരമായ ഇടപെടലുകളെക്കുറിച്ച് സംസാരിച്ച ജസ്സാൽ, കൂടുതൽ മഹിളാ പോലീസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുകയോ ഫാസ്റ്റ് ട്രാക്ക് കോടതികൾ സൃഷ്ടിക്കുകയോ ചെയ്യുന്നത്കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് പറഞ്ഞു.
"യഥാർത്ഥത്തിൽ വിധിയുടെ അന്തിമ ഘട്ടത്തിലെത്തിയ കേസുകളുടെ ഫലങ്ങൾ എന്റെ പഠനത്തിലുണ്ട്. അതിൽ സ്ത്രീകൾ ഇതിനകം തന്നെ നിലവിലെ സംവിധാനത്തെ സമീപിക്കുമ്പോൾ തന്നെ പണം/വിഭവങ്ങൾ ചെലവഴിച്ച് കേസ് നടത്തി വിധി നേടുന്നതിനുള്ള അവസാന ഘട്ടത്തിലെത്തുമ്പോൾ, സ്ത്രീകളുടെ കേസുകൾ സാമ്പത്തികമോ സാമൂഹികമോ ആയി അവർക്ക് അനുകൂലമല്ല. മാത്രമല്ല, അവസാന ഘട്ടത്തിൽ, അതായത്, വിധി വരുമ്പോൾ സ്ത്രീകൾക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എന്റെ പഠനത്തിൽ കാണാൻ കഴിഞ്ഞു അതിനാൽ തന്നെ, ഡാറ്റയെ അടിസ്ഥാനമാക്കി വിശകലനം ചെയ്താൽ, കൂടുതൽ പൊലീസ് സ്റ്റേഷനുകളോ (അല്ലെങ്കിൽ മഹിളാ പൊലീസ് സ്റ്റേഷനുകളോ) പ്രത്യേക വനിതാ കോടതികളോ ഫാസ്റ്റ് ട്രാക്ക് കോടതികളോ സൃഷ്ടിക്കുന്നത് ഈ അസമത്വങ്ങൾ ലഘൂകരിക്കാനുള്ള പരിഹാരമാണെന്ന് തോന്നുന്നില്ല, ”അദ്ദേഹം വിശദീകരിച്ചു.
Check out More News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.