/indian-express-malayalam/media/media_files/uploads/2021/01/Farmers-protest.jpg)
ന്യൂഡൽഹി: രാജ്യം ഇതുവരെ സാക്ഷിയായിട്ടില്ലാത്ത തരത്തിലൊരു റിപ്പബ്ലിക് ദിനമാണ് കടന്നു പോയത്. തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ പോരാട്ട ഭൂമിയായി. സംഘർഷഭരിതമായ മണിക്കൂറുകൾ അവസാനിക്കുമ്പോൾ ഇനിയും ഒറ്റക്കെട്ടായിനിന്ന് സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് കർഷകർ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നും റാലി സംഘർഷത്തിലേക്ക് വഴിമാറാൻ കാരണം പൊലീസാണെന്നും കർഷക സംഘടനകൾ ആരോപിച്ചു.
കർഷക റാലിയിൽ അക്രമണകാരികളായ ചിലർ നുഴഞ്ഞു കയറിയെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ സംഘർഷ മോർച്ച അറിയിച്ചു. ആറ് മാസത്തിലേറെയായി നീണ്ട പോരാട്ടവും ഡൽഹി അതിർത്തിയിൽ 60 ദിവസത്തിലധികമുളള പ്രതിഷേധവും ഈ അവസ്ഥയിലേക്ക് നയിച്ചതാവാമെന്ന് കർഷക യൂണിയൻ പറഞ്ഞു. ഞങ്ങൾ പരിശ്രമിച്ചിട്ടും ചില സംഘടനകളും വ്യക്തികളും റൂട്ട് ലംഘിക്കുകയും അപലപനീയമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്‌തു. സാമൂഹ്യ വിരുദ്ധർ സമാധാനപരമായ സമരത്തിലേക്ക് നുഴഞ്ഞുകയറിയതായി കിസാൻ മോർച്ച കൂട്ടിച്ചേർത്തു.
Also Read: സംഘർഷം നിറഞ്ഞ റിപ്ലിക് ദിനം; ട്രാക്ടർ റാലി അവസാനിപ്പിച്ച് കർഷകർ; ഹരിയാനയിൽ ഇന്റർനെറ്റ് വിലക്ക്
“ഞങ്ങളുടെ അച്ചടക്കം ലംഘിച്ച അത്തരം എല്ലാ ആളുകളിൽ നിന്നും ഞങ്ങൾ അകലം പാലിക്കുന്നു. പരേഡിന്റെ റൂട്ടിലും വ്യവസ്ഥകളിലും ഉറച്ചുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും ശക്തമായി അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഏതെങ്കിലും അക്രമപരമായ പ്രവർത്തനങ്ങളോ ദേശീയ ചിഹ്നങ്ങളെയും അന്തസ്സിനെയും കളങ്കപ്പെടുത്തുന്ന ഒന്നും തന്നെയോ ചെയ്യരുത്. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.
ട്രാക്ടർ പരേഡ് അവസാനിപ്പിച്ച് കർഷകരോട് അവരവരുടെ സമര കേന്ദ്രങ്ങളിലേക്ക് മടങ്ങാൻ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. 41 കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിലെ വിവിധ അതിർത്തികളിലായി കർഷകർ രണ്ട് മാസമായി പ്രതിഷേധിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.