/indian-express-malayalam/media/media_files/uploads/2022/02/Polls-Image.jpeg)
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 64.48 ശതമാനം പോളിങ് രേഖപ്പെടുത്തി. 117 നിയമസഭാ മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുന്നത്. പഞ്ചാബിനോടൊപ്പം ഉത്തര്‍ പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പും ഞായറാഴ്ച നടന്നു. 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. യുപിയിൽ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്ക് പ്രകാരം മൂന്നാം ഘട്ട വോട്ടെടുപ്പിൽ 57.44 ശതമാനം പോളിങ് രേഖപ്പെടുത്തി.
പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ്, എഎപി, എസ്എഡി-ബിഎസ്പി സഖ്യം, ബിജെപി-പിഎൽസി-എസ്എഡി (സംയുക്ത്), സംയുക്ത് സമാജ് മോർച്ച എന്നിവര്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് പ്രചാരണ സമയത്ത് നടന്നത്.
2.14 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 93 വനിതകൾ ഉൾപ്പെടെ 1,304 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു, ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി മുഖം ഭഗവന്ത് മാൻ, മുൻ മുഖ്യമന്ത്രിമാരായ അമരീന്ദർ സിംഗ്, പ്രകാശ് സിംഗ് ബാദൽ, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ എന്നിവരാണ് പഞ്ചാബിൽ മത്സരിക്കുന്ന പ്രമുഖർ.
അതേസമയം, യുപില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണ് ഇന്ന്. 627 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 2.15 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തിലുള്ളത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന മെയിൻപുരി ജില്ലയിലെ കർഹാൽ നിയമസഭാ സീറ്റും മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. കേന്ദ്രമന്ത്രി എസ്. പി. സിംഗ് ബാഗേലിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ഹത്രാസ്, ഫിറോസാബാദ്, ഇറ്റാഹ്, കാസ്ഗഞ്ച്, മെയിൻപുരി, ഫറൂഖാബാദ്, കാൺപൂർ, ദേഹത്ത്, കാൺപൂർ നഗർ, കനൗജ്, ഇറ്റാവ, ഔറയ്യ, ലളിത്പൂർ, ഹമീർപൂർ, ജലൗൺ, ഝാൻസി, മഹോബ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.
Also Read: ഉക്രയിൻ: ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായി റഷ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.