/indian-express-malayalam/media/media_files/uploads/2021/06/Covaxin-4.jpg)
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ ഉടനെ പ്രസിദ്ധീകരിക്കുമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ വി.കെ. പോൾ. ഐസിഎംആറും ഭാരത് ബയോടെകും ചേർന്ന് നിർമ്മിച്ച വാക്സിന്റെ ഫലക്ഷമത ഉൾപ്പടെ വ്യക്തമാക്കുന്ന ഡാറ്റ അടുത്ത 7-8 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷണം സംബന്ധിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിസ്കോ) ഇതുവരെ സമർപ്പിച്ച വിവരങ്ങൾ ജേർണലിൽ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽനിന്നു ലഭിച്ച കണ്ടെത്തലുകളും ഫോളോ അപ്പുകളും അതിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അടിയന്തര ഉപയോഗത്തിന് പകരം ഒരു ബയോളജിക്‌സ് ലൈസന്‍സ് ആപ്ലിക്കേഷന്‍ (ബിഎല്‍എ) വഴി കോവാക്‌സിന് പൂര്‍ണ അംഗീകാരം നേടാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ് എഫ്ഡിഎ) ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് ടാസ്ക് ഫോഴ്സ് തലവന്റെ പ്രഖ്യാപനം.
അമേരിക്കയുടെ തീരുമാനം ഇന്ത്യയെ ബാധിക്കില്ലെന്ന് പോൾ പറഞ്ഞു. കമ്പനി പറയുന്നത് പ്രകാരം, 2021 ജൂലൈ-സെപ്റ്റംബർ മാസത്തോടെ ലോകാരോഗ്യ സംഘടന വാക്സിന് റെഗുലേറ്ററി അംഗീകാരങ്ങൾ നൽകിയേക്കും. ഇന്ത്യയിൽ വിതരണം ചെയുന്ന വാക്സിനിൽ ഏകദേശം 12 ശതമാനം കോവാക്സിനാണ്.
"ഓരോ രാജ്യത്തിന്റെയും റെഗുലേറ്ററി സംവിധാനം വ്യത്യസ്തമാണ്, എന്നാൽ ചിലപ്പോൾ ചില കാര്യങ്ങൾ ഒരുപോലെയും ആയിരിക്കും. ഓരോ രാജ്യത്തിനും അവരുടേതായ പ്രത്യേക പരിധികളുണ്ട്. അതിനെ ഞങ്ങൾ ബഹുമാനിക്കുന്നു. നമ്മുടെ രാജ്യത്തെ റെഗുലേറ്ററുകളും അങ്ങനെയാണ് തീരുമാനങ്ങൾ എടുക്കുക. ശാസ്ത്രീയമായ ചട്ടക്കൂടുകൾ ഒന്നുതന്നെയാണ്, എന്നിരുന്നാലും, വൈവിധ്യങ്ങൾ ഉണ്ടാകുന്നത് സന്ദർഭത്തെ അടിസ്ഥാനമാക്കിയാണ്… അവർ ഒരു തീരുമാനമെടുത്തു, ഞങ്ങൾ അതിനെ മാനിക്കുന്നു" അമേരിക്കയുടെ തീരുമാനത്തിൽ വി.കെ.പോൾ പറഞ്ഞു.
Read Also: വാക്‌സിൻ ഉപയോഗം: നേട്ടം കൊയ്ത് കേരളവും ബംഗാളും, പാഴാക്കുന്നതിൽ മുന്നിൽ ഝാർഖണ്ഡ്
"അവയുടെ സുരക്ഷിതത്വം സംബന്ധിച്ച് നമ്മുടെ പക്കൽ നിരവധി വിവരങ്ങളുണ്ട്, അവർ നടത്തിയ മൂന്ന് ഘട്ട പരീക്ഷണങ്ങൾ സംബന്ധിച്ച നിരവധി വിവരങ്ങളുമുണ്ട്, അതെല്ലാം നമ്മുടെ റെഗുലേറ്റർ കണ്ടിട്ടുമുണ്ട്. അവരുടെ മൂന്നാം ഘട്ട പരീക്ഷണം സംബന്ധിച്ച വിവരങ്ങൾ അടുത്ത 7-8 ദിവസത്തിനുള്ളിൽ വരും. ഡിസിജിഐക്ക് കൈമാറിയതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഇതിൽ ഉണ്ടാവും, അതിനു ശേഷം അത് സമഗ്രമായി അവലോകനം ചെയ്ത ഒരു ജേർണലിൽ പ്രസിദ്ധീകരിക്കും" കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണ ഡാറ്റ സംബന്ധിച്ച് വി.കെ.പോൾ പറഞ്ഞു.
680 പേരിൽ നടത്തിയ ഒന്ന്, റാൻഡ് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സിഡിഎസ്സിഒ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. വാക്സിന്റെ കാര്യക്ഷമത പരിശോധിക്കാൻ 25,800 പേരിൽ ഭാരത് ബയോടെക്കും മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല വിശകലനത്തിൽ 78 ശതമാനം ഫലപ്രാപ്തിയാണ് കോവാക്സിനിൽ കണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.