/indian-express-malayalam/media/media_files/uploads/2019/09/DK-Sivakumar.jpg)
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിന്റെ മകൾ ഐശ്വര്യ ശിവകുമാറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഐശ്വര്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
സെപ്റ്റംബർ മൂന്നിനായിരുന്നു ഡി.കെ.ശിവകുമാറിനെ എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ കൂടുതൽ വിവരങ്ങൾ ആരായാനാണ് മകൾ ഐശ്വര്യയെയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് തീരുമാനിച്ചത്. ശിവകുമാറിന്റെ പണമിടപാടുകൾ പരിശോധിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്കു ലഭിച്ചിരുന്നു. ഇതാണ് അന്വേഷണം മകളിലേക്കും എത്തിച്ചത്.
Also Read:ഡി കെ ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കിയേക്കും; കർണാടകയില്‍ പ്രതിഷേധം
2017ൽ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എംഎൽഎമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്റെ നേതൃത്വത്തിൽ താമസിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകൾക്ക് തുടക്കമിട്ടത്. ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്ന് 8.50 കോടി രൂപയുടെ ഹവാലപ്പണം പിടികൂടിയതാണ് ശിവകുമാറിനെതിരായ നീക്കങ്ങളുടെ കാരണം.
ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നായിരുന്നു ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. താൻ തിരിച്ചുവരുമെന്നും അദ്ദേഹം പറയുകയുണ്ടായി. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിയമപോരാട്ടത്തിൽ വിജയിക്കുമെന്നും അറസ്റ്റിനു പിന്നാലെ ഡി.കെ.ശിവകുമാർ ട്വീറ്റ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.