/indian-express-malayalam/media/media_files/uploads/2021/06/Tedros-Adhanom-Ghebreyesus-WHO.jpg)
ഡെല്‍റ്റ വകഭേദം ഇതുവരെ തിരിച്ചറിഞ്ഞ കോവിഡ് വൈറസുകളില്‍ ഏറ്റവും വ്യാപനശേഷശേഷിയുള്ളതാണെന്നു ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേസസ്. കുറഞ്ഞത് 85 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ഈ വകഭേദം വാക്‌സിന്‍ ലഭിക്കാത്ത ജനവിഭാഗങ്ങളില്‍ അതിവേഗം വ്യാപിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
''ഡെല്‍റ്റ വകഭേദത്തെക്കുറിച്ച് ആഗോളതലത്തില്‍ വളരെയധികം ആശങ്കയുണ്ടെന്ന് എനിക്കറിയാം. ലോകാരോഗ്യ സംഘടനയും ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്,'' ഇന്നലെ ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഗബ്രിയേസസ് പറഞ്ഞു. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്.
ചില രാജ്യങ്ങള്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ലഘൂകരിക്കുമ്പോള്‍, ''ലോകമെമ്പാടുമുള്ള വ്യാപനത്തിലെ വര്‍ധനവ് ഞങ്ങള്‍ കണ്ടുതുടങ്ങി,'' എന്ന് അദ്ദേഹം ആശങ്കയോടെ പറഞ്ഞു. കേസുകള്‍ കൂടുതുന്നത് അര്‍ഥമാക്കുന്നത് കൂടുതല്‍ പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുക, ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും ഭാരം വര്‍ധിപ്പിക്കുക എന്നതാണ്. ഇത് മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ വകഭേദം അപകടകരമായ വൈറസാണെന്നും ആല്‍ഫയേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 ടെക്‌നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ആല്‍ഫ വകഭേദം ഇത് യൂറോപ്പിലുടനീളവും പ്രത്യക്ഷപ്പെടുന്ന ഏത് രാജ്യത്തും വ്യാപകമായി പകരാവുന്നതാണെന്നും അവര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി.
Also Read: കുട്ടികളിൽ കോവോവാക്സ് പരീക്ഷണം: അനുമതിക്കായി ഡിസിജിഐയെ സമീപിക്കാൻ സെറം
പല യൂറോപ്യന്‍ രാജ്യങ്ങളിലും കേസുകളുടെ എണ്ണത്തില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും കായികമോ മതപരമോ ആയ വലിയ പരിപാടികള്‍, അല്ലെങ്കില്‍ 'അല്ലെങ്കില്‍ വീട്ടുമുറ്റത്തെ ബാര്‍ബിക്യൂകള്‍' ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മേഖലയിലുടനീളം നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം പരിണതഫലങ്ങളുണ്ടാക്കുകയും ഡെല്‍റ്റ വകഭേദം വാക്‌സിന്‍ ലഭിക്കാത്ത ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരുകയും ചെയ്യുന്നുവെന്ന് കെര്‍ഖോവ് പറഞ്ഞു.
ചില രാജ്യങ്ങളില്‍ വാക്‌സിനെടുത്തവരുടെ ശതമാനം വളരെ ഉയര്‍ന്നതാണെങ്കിലും അവിടങ്ങളിലെ മുഴുവന്‍ പേര്‍ക്കും കുത്തിവയ്പ് ലഭിച്ചിട്ടില്ല. നിരവധി ആളുകള്‍ക്ക് വാക്‌സിന്റെ രണ്ടാമത്തെ ഡോസോ മുഴുവന്‍ കോഴ്‌സോ ലഭിച്ചിട്ടില്ല. അതേസമയം, ഡെല്‍റ്റ് വകഭേദം മൂലമുള്ള ഗുരുതരമായ രോഗങ്ങളെയും മരണത്തെയും തടയുന്നതില്‍ കോവിഡ് വാക്‌സിനുകള്‍ അവിശ്വസനീയമാംവിധം ഫലപ്രദമാണെന്നും കെര്‍ഖോവ് പറഞ്ഞു.
''വൈറസിനു പരിണാമം സംഭവിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ നമ്മുടെ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ഗുണം ചെയ്യുന്നു. നമ്മുടെ വാക്‌സിനുകള്‍ ഗുണം ചെയ്യുന്നു. എന്നാല്‍ വൈറസ് പരിണാമം തുടരുകയും പ്രതിരോധം സാധ്യമാകാത്തതുമായ ഒരു കാലം സംഭവിച്ചേക്കാം. അതിനാല്‍ വ്യാപനം കുറയ്ക്കുന്നതിനും അങ്ങനെ നിലനിര്‍ത്താനുമായി നമുക്ക് യോജിച്ച മുന്നേറ്റം ആവശ്യമാണ്,'' അവര്‍ പറഞ്ഞു.
വലിയ തോതിലുള്ള ജനക്കൂട്ടമുണ്ടാകുന്ന സംഭവങ്ങള്‍ക്ക് 'അനന്തരഫലങ്ങള്‍ ഉണ്ടാകും' എന്ന് കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി. ഈ സംഭവങ്ങളുടെ ചില പ്രത്യാഘാതങ്ങള്‍, വ്യാപനം വീണ്ടും വര്‍ധിക്കുന്നതിലൂടെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദം പകര്‍ച്ചവ്യാധി വക്രത്തില്‍ ക്രമാതീതമായ മാറ്റമുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വ്യാപനമെന്നാല്‍ കൂടുതല്‍ വകഭേദങ്ങളും കുറഞ്ഞ വ്യാപനമെന്നാല്‍ കുറഞ്ഞ വകഭേദങ്ങളുമെന്നാണ് വളരെ ലളിമായി അര്‍ത്ഥമാക്കുന്നുവെന്നത് ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.
Also Read: നിങ്ങളുടെ സ്‍മാർട്ട്ഫോൺ സ്ക്രീനിൽ നിന്ന് എങ്ങനെ കോവിഡ് പരിശോധന നടത്താം?
''ഇത്, വ്യാപനം തടയുന്നതിന് ഉചിതമായ വാക്‌സിനേഷനൊപ്പം, പൊതുജനാരോഗ്യത്തിന്റെയും സാമൂഹിക നടപടികളുടെയും സുസ്ഥിരവും സ്ഥിരവുമായ ഉപയോഗം സംബന്ധിച്ച നമ്മുടെ പക്കലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നത് കൂടുതല്‍ അടിയന്തിരമാക്കുന്നു,''ഗബ്രിയേസസ് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും സംരക്ഷിക്കുന്നതിനായി വാക്‌സിനുകള്‍ ഉചിതമായി വിതരണം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന കുറഞ്ഞത് ഒരു വര്‍ഷമായി പറഞ്ഞതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു
ലോകാരോഗ്യ സംഘടന ജൂണ്‍ 22 ന് പുറത്തിറക്കിയ കോവിഡ്-19 വാരാന്ത്യ എപ്പിഡെമോളജിക്കല്‍ അപ്ഡേറ്റ് പ്രകാരം 170 രാജ്യങ്ങളിലോ ഭൂപ്രദേശങ്ങളിലോ ആണ് ആല്‍ഫ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. 119 രാജ്യങ്ങളില്‍ ബീറ്റ, 71 രാജ്യങ്ങളില്‍ ഗാമ, 85 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു തുടരുന്ന ഡെല്‍റ്റ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 രാജ്യങ്ങളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.